കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇന്നലെയാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ പലരെക്കൊണ്ടും സമ്മര്‍ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്തമകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയമകള്‍ക്ക് ചികിത്സ നല്‍കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസം കഴിയുംതോറും മോശമായി വരികയാണ്. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണം. ജര്‍മ്മിനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയ്ക്ക് ബാംഗ്ളൂരുവില്‍ തുടര്‍ ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ബാംഗ്ലൂരുവില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. മുന്‍ മുഖ്യമന്ത്രിയായിരുന്ന സമുന്നത നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് തന്നെ വളരെ അപമാനകരമാണ്' - അലക്സ് വി ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം, ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചാണ്ടി ഉമ്മൻ ഫെയ്സ്ബുകിൽ കുറിപ്പിട്ടിരുന്നു. ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും തനിക്ക് നല്‍കുന്നതെന്ന് വിഡിയോയിലൂടെ ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദമുണ്ടെന്നും വേദനിപ്പിക്കുന്ന അത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എന്നാൽ ഉമ്മന്‍ചാണ്ടിയുടെ വിഡിയോ പുറത്തുവന്നതിനുശേഷവും പരാതിയിൽ ഉറച്ച് നിൽക്കുകയാണ് അലക്സ് വി ചാണ്ടി.