കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ സ്ഫടികം 4 കെ പതിപ്പിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആടുതോമ വീണ്ടും തിയേറ്ററിലെത്തുന്നത്. ആദ്യം റിലീസ് ചെയ്ത ഭാഗത്തില്‍ പുതുതായി ചേര്‍ത്ത ഷോട്ടുകളും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 9-ന് റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.
'ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് എന്റെ മേല്‍നോട്ടത്തില്‍ നടത്തി. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്. അതോടൊപ്പം സ്ഫടികം അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ചെയ്യില്ലെന്നും ഭദ്രന്‍ പറഞ്ഞു. സ്ഫടികം എല്ലാവരും തിയേറ്ററില്‍ കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പും ഒരേ ദിവസമാണ് തിയേറ്ററുകളില്‍ എത്തുന്നത്. 1995-ലാണ് മോഹന്‍ലാല്‍ നായകനായി എത്തിയ സ്ഫടികം റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിശേഷങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.