തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പി സി വിഷ്ണുനാഥ് എംഎല്‍എ. ബോധംകെട്ട് വീഴുന്നവരുടെ മുഖത്ത് വെളളം തളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് എന്നാണ് പി സി വിഷ്ണുനാഥ് പറഞ്ഞത്. നിയമസഭയിലായിരുന്നു എംഎല്‍എയുടെ വിമർശനം. ഇതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മറുപടി നല്‍കിയത്. വെളളത്തിനായി പി സി വിഷ്ണുനാഥ് എംഎല്‍എ പ്രത്യേകം കത്ത് നല്‍കിയാല്‍ പരിഗണിക്കാം എന്നായിരുന്നു പരിഹാസ രൂപേണ റോഷി അഗസ്റ്റിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെളളക്കരം കൂട്ടിയത്. അധിക ബുദ്ധിമുട്ടില്ലാത്ത വര്‍ധനയ്ക്ക് ഇത്രയധികം പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ എന്നും റോഷി അഗസ്റ്റില്‍ ചോദിച്ചു. 'ജനങ്ങളെ സംരക്ഷിക്കാനാണ് വെളളക്കരം കൂട്ടിയത്. വെളളം ഉപയോഗിക്കുന്നത് കുറച്ചാല്‍ ബില്ലിലും അത് കാണും. വെളളക്കരം കൂട്ടാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ്. കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്കയുമായി ഒരു സാധാരണക്കാരന്‍ പോലും എന്നെ വിളിച്ചിട്ടില്ല. ഒരു പരാതി പോലും ലഭിച്ചിട്ടില്ല'- റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഒരു ലിറ്റര്‍ വെളളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ദാരിദ്രരേഖയ്ക്ക് താഴെയുളളവരെ വിലവര്‍ധനവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെളളക്കരം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.