വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍. മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ഫേസ്ബുക്ക് മനപൂര്‍വ്വം നശിപ്പിക്കുന്നുവെന്ന് ഡാറ്റ സയൻറിസ്റ്റായിരുന്ന ജോർജ് ഹേവാര്‍ഡ് ആരോപിച്ചു. സ്മാർട്ട്ഫോണിലെ ചില ആപ്ലിക്കേഷനുകൾ മറ്റുള്ളവയേക്കാൾ കൂടുതൽ ചാര്‍ജ് ഉപയോഗിക്കുന്നു. ഇത് മൊബൈല്‍ ഫോണിന്‍റെ ബാറ്ററി നശിച്ചുപോകുവാന്‍ കാരണമാകും. നെഗറ്റീവ് ടെസ്റ്റിംഗെന്ന പേരിൽ ഫേസ്ബുക്ക് ചിലപ്പോൾ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇതുവഴി ചിലയാളുകളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ നശിച്ചുപോകാന്‍ കാരണമാകുമെന്ന് ജോര്‍ജ് ഹേവാര്‍ഡ് പറഞ്ഞു. ഫേസ്ബുക്കിന്‍റെ പുതിയ ഫീച്ചറുകളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനുമാണ് മെറ്റ നെഗറ്റീവ് ടെസ്റ്റിംഗ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഫോണില്‍ ആപ്ലിക്കേഷന്‍സ് എത്ര സമയത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്, ഫോട്ടോകള്‍ ലോഡാകാന്‍ എത്രസമയം എടുക്കും തുടങ്ങിയ കാര്യങ്ങളാണ് നെഗറ്റീവ് ടെസ്റ്റിംഗിലൂടെ പരിശോധിക്കുന്നത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത് ഉപയോക്താവിന് ഒരിക്കലും തിരിച്ചറിയാന്‍ സാധിക്കില്ല. ഈ രീതി ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് മാന്‍ഹാട്ടന്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നെഗറ്റീവ് ടെസ്റ്റിംഗിന് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും ജോര്‍ജ് ഹേവാര്‍ഡ് ആരോപിച്ചു. ഫേസ്ബുക്കിന്‍റെ മെസ്സേജര്‍ ആപ്ലിക്കേഷന് വേണ്ടിയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനും നേരത്തെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്ക് ആളുകളുടെ സുരക്ഷയെക്കാള്‍ ലക്ഷ്യം വെക്കുന്നത് ലാഭമാണെന്നാണ് ഹൗഗന്‍ ആരോപിച്ചത്. ഫേസ്ബുക്കില്‍ കുറച്ച് സമയം ചെലവിടുന്നയാള്‍ക്ക് വരുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാല പ്രവര്‍ത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവഴി വിദ്വേഷ പ്രചരണങ്ങളും, വര്‍ഗീയ സന്ദേശങ്ങളുമെല്ലാം ആളുകളിലേക്ക് വേഗത്തിലെത്തുന്നു. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ഹൗഗന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് ഹൗഗന്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വളര്‍ത്താന്‍ ഫേസ്ബുക്ക് സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതം കാണിച്ചുവെന്നും 2019 മുതല്‍ ഇന്ത്യയിലുണ്ടായ മുസ്ലീം വിരുദ്ധ ആക്രമണങ്ങളെ സഹായിച്ചുവെന്നുമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത് 2019 ഡിസംബറിലാണ്. തുടര്‍ന്നുളള മാസങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.