ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2001 മുതൽ 2008 വരെ പാകിസ്ഥാന്‍ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം. മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ടിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാക് പട്ടാള ജനറലായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1943 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡല്‍ഹിയിലാണ് മുഷറഫ് ജനിക്കുന്നത്. വിഭജനത്തിനുശേഷം പാകിസ്ഥാനിലെ കറാച്ചിയിലെത്തിയ അദ്ദേഹം 1964-ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1999 ഒക്ടോബറില്‍ നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് പര്‍വേസ് മുഷറഫ് പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അഫ്‌ഗാൻ ആഭ്യന്തര യുദ്ധത്തിൽ സജീവ പങ്കുവഹിക്കുകയും താലിബാന് കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തത് മുഷറഫാണ്. ഇദ്ദേഹം സേനാമേധാവിയായിരുന്ന കാലത്താണ് കാർഗിൽ യുദ്ധം നടന്നത്.