തിരുവനന്തപുരം: ഗായിക വാണി ജയറാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. തെന്നിന്ത്യയുടെ ശബ്ദ സൗകുമാര്യമായിരുന്ന വാണി ജയറാം മലയാളി സംഗീത ആസ്വാദകരുടെയും പ്രിയപ്പെട്ട ഗായികയായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. 'നിത്യഹരിതമായ ഒരുപാട് ഗാനങ്ങള്‍ വാണി ജയറാം മലയാളികള്‍ക്കായി പാടി. ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി വാണി ജയറാമിനെ ആദരിച്ചിരുന്നു. മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചു. പതിനായിരത്തിലേറെ ഗാനങ്ങളാണ് വാണി ജയറാമിന്റെ ശബ്ദ സൗകുമാര്യത്തില്‍ സംഗീതപ്രേമികള്‍ ആസ്വദിച്ചത്. പ്രിയപ്പെട്ട ഗായികയ്ക്ക് ആദരാഞ്ജലികള്‍' - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേശയിൽ തലയിടിച്ച് വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി തുടങ്ങിയ നിരവധി ഇന്ത്യന്‍ ഭാഷകളിലായി പതിനായിരത്തിലേറേ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡും വാണി ജയറാമിന് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ മുപ്പതിനാണ് വാണി ജയറാം ജനിച്ചത്. 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന സിനിമയിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയത്.