ചെന്നൈ: കണ്ണില്‍ ഒഴിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത തുള്ളി മരുന്നിനെതിര യു എസ് ആരോഗ്യവിഭാഗം. ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച തുള്ളി മരുന്ന് ഒഴിച്ച് ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും അമ്പതിലധികം പേര്‍ക്ക് കണ്ണിന്‍റെ കാഴ്ച്ച നഷ്ടമായെന്നും യു എസ് ആരോഗ്യവിഭാഗം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എല്ലാ മരുന്നുകളും യു എസ് നിരോധിച്ചവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണിലെ ജലാശാം കുറയുമ്പോള്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നും വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
യു എസ് ആരോഗ്യവിഭാഗത്തിന്‍റെ പരാതിയെ തുടര്‍ന്ന് ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കേന്ദ്ര ഡ്രഗ് കൺട്രോൾ അതോറിറ്റിയും തമിഴ്നാട് ഡ്രഗ് കൺട്രോളറുമാണ് പരിശോധന നടത്തിയത്. മരുന്നിനെ പ്രതിരോധിക്കുന്ന അണുക്കള്‍ തുള്ളി മരുന്നില്‍ കലര്‍ന്നതാണ് രോഗി മരണപ്പെടാന്‍ കാരണമെന്നാണ് യു എസ് ആരോഗ്യവിഭാഗം പറയുന്നത്. യു എസിലേക്ക് കയറ്റി അയച്ച മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിക്കുകയാണെന്നും അതിനുശേഷം സംഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാമെന്നും തമിഴ്നാട് ഡ്രഗ് കൺട്രോളർ ഡോ. പി.വി.വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ സിറപ്പ് കുടിച്ച് 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബെക്കിസ്ഥാന്‍ അടുത്തിടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് കഫ്സിറപ്പ് നിര്‍മ്മാണം നിര്‍ത്താന്‍ മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസിനോട് ഉത്തരവിട്ട് ഹരിയാന സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസില്‍ വിതരണം ചെയ്ത പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരണപ്പെട്ടത്. കുട്ടികള്‍ക്ക് നല്‍കിയ 4 കഫ് സിറപ്പുകളിലും നിശ്ചിത അളവിനെക്കാള്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.