കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കണക്കുകള്‍ പകല്‍ പോലെ നില്‍ക്കുമ്പോള്‍ എന്തിനാണ് നിര്‍മ്മല സീതാരാമന്‍ പച്ചക്കള്ളം പടച്ചുവിടുന്നതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി ജോലി ആവശ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ആവശ്യപ്പെടുന്നവരുടെ എണ്ണം എഴുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്. കണക്കുകൾ പകൽ പോലെ നിൽക്കുമ്പോൾ എന്തിന് വേണ്ടിയായിരുന്നു പച്ചക്കള്ളം പടച്ചുവിട്ടതെന്ന് ധനമന്ത്രി വ്യക്തമാക്കണം - കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അടിസ്ഥാന ജനവിഭാഗത്തെ പിന്തള്ളി, അദാനിയെപ്പോലുള്ള ചങ്ങാതിമാരെ വേണ്ടപോലെ പുണർന്നതാണ് ഇന്നലെ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റ്. അതിൽ ഏറ്റവും ശ്രദ്ധാപൂർവം കാണേണ്ടത് തൊഴിലുറപ്പ് തൊഴിലാളികളോട് ഓരോ സാമ്പത്തിക വർഷവും മോദി സർക്കാർ പുലർത്തുന്ന അവഗണനയാണ്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ കണക്കുകൾ പ്രകാരം അത് 89,400 കോടി രൂപയാണ്. എന്നാൽ ഏറ്റവും പുതിയ ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തേക്കായി പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സാധാരണക്കാരായ ജനവിഭാഗത്തെ ഏറ്റവും സ്പർശിക്കേണ്ടുന്ന ഒരു പദ്ധതിയുടെ നീക്കിയിരുപ്പിലാണ് 29,400 കോടി രൂപയുടെ കുറവ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ അടിമുടി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഓരോ സാമ്പത്തിക വർഷവും അനുവദിക്കുന്ന തുകയിൽ പ്രകടമാകുന്ന ഗണ്യമായ കുറവ്.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ട വിപ്ലവകരമായ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പ്. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ജീവിതത്തിൽ ഏറ്റവുമധികം ആശ്വാസമേകിയ പദ്ധതി. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കോവിഡ് കാലം തകിടം മറിച്ചപ്പോൾപ്പോലും ആശ്വാസമായി നിന്നത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ടാണ് യു.പി.എ സർക്കാരുകൾ എല്ലാ വർഷങ്ങളിലും ബജറ്റിൽ പദ്ധതിക്കായുള്ള നിക്ഷേപത്തിൽ വർധനവ് വരുത്തിയിരുന്നത്. എന്നാൽ ഇത് അട്ടിമറിച്ച് സാധാരണ ജനങ്ങളുടെ ജീവിതനിലയെ കൂടുതൽ പരുങ്ങലിലേക്ക് തള്ളിവിടുകയാണ് മോദിസർക്കാർ ചെയ്യുന്നത്.
കൂടാതെ പദ്ധതിയെക്കുറിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽക്കൂടി തൊഴിൽ ആവശ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണ് മന്ത്രി ശൈത്യകാല സമ്മേളന സമയം ലോക്സഭയെ അറിയിച്ചത്. എന്നാൽ ഈ വർഷം ജനുവരി 24 വരെയുള്ള കണക്കുകൾ പ്രകാരം 6.49 കോടി പേരാണ് തൊഴിൽ ആവശ്യപ്പെട്ടുകഴിഞ്ഞത്. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ആവശ്യപ്പെടുന്നവരുടെ എണ്ണം എഴുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്. കണക്കുകൾ പകൽ പോലെ നിൽക്കുമ്പോൾ എന്തിന് വേണ്ടിയായിരുന്നു പച്ചക്കള്ളം പടച്ചുവിട്ടതെന്ന് ധനമന്ത്രി വ്യക്തമാക്കണം.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ കടയ്ക്കൽ കത്തി വെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ഗ്രാമീണ ജനതയുടെ നിലനിൽപ്പിന് വേണ്ടി ഈ അട്ടിമറിശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.