കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആസാദ് മലയാറ്റില്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപകരെ തെരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല, ഗവേഷകരെ തെരഞ്ഞെടുക്കുന്നിടത്തും രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും ക്യാമ്പസുകളില്‍ സ്വതന്ത്ര ധൈഷണികത ഇല്ലാതാക്കാനുളള മാഫിയാ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തേടി യുവാക്കള്‍ വിദേശത്തുപോകുന്നതിനെ വിമര്‍ശിച്ചുളള സിപിഎം നേതാവ് എ വിജയരാഘവന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ആസാദിന്റെ പ്രതികരണം.
ആസാദ് മലയാറ്റിലിന്റെ കുറിപ്പ്
സഖാവ് എ വിജയരാഘവന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തുപോകുന്ന പ്രവണതയെ ശക്തമായി വിമർശിക്കുന്ന പ്രസംഗമായിരുന്നു അത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് അദ്ദേഹം എടുത്തുപറയുന്നു. വിദേശ സർവ്വകലാശാലകൾ വെറും കച്ചവട കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ അഥവാ യുവാക്കൾ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടിൽ പിടിച്ചു നിർത്തുന്ന പലവിധ നിർബന്ധങ്ങളിൽനിന്നും മുക്തരാണവർ. അതിനു കാരണങ്ങളും പലതാവും. അതിലേക്ക് വരുന്നതിനു മുമ്പ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവു സംബന്ധിച്ച അവകാശവാദം എത്ര പൊള്ളയാണെന്ന് പറയാതെവയ്യ.
സമീപകാലത്തെ സർവ്വകലാശാലാ നിയമനങ്ങൾ നമുക്കറിയാം. മികവാർന്ന ഫാക്കൽറ്റി വേണം എന്ന ശാഠ്യം കണ്ടില്ല. സ്വന്തം ബന്ധുക്കൾക്കും സഖാക്കൾക്കും തസ്തികകളും പദവികളും വീതം വെക്കുന്ന അധികാരപ്രമത്തതയാണ് കണ്ടത്. ഇവിടെ പഠിച്ചുതന്നെ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ തഴഞ്ഞാണ് ഈ പക്ഷപാതലീലകൾ അരങ്ങേറിയത്. ഇങ്ങനെ അദ്ധ്യാപകരായവർ അക്കാദമിക അന്വേഷണങ്ങളോടല്ല പ്രതിബദ്ധരാവുന്നത്. രാഷ്ട്രീയ നേതൃത്വത്തോടും സംഘടനകളോടുമാണ്. സർവ്വകലാശാലകളുടെ പഠന ബോർഡുകളിലേക്ക് തെരഞ്ഞെടുക്കുന്നത് മികവു നോക്കിയല്ല. ഭരണപക്ഷ സംഘടനയുടെ അംഗമോ അനുഭാവിയോ ആണോ എന്നു നോക്കിയാണ്. അവരാണ് മികച്ച വിദ്യാഭ്യാസം കൊണ്ടുവരേണ്ടത്! അവരാണ് മികച്ച ഗവേഷണങ്ങൾക്ക് വഴി തുറക്കേണ്ടത്!
ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപക തസ്തികകളിൽ മാത്രമല്ല ഗവേഷകരെ തെരഞ്ഞെടുക്കുന്നിടത്തും രാഷ്ട്രീയ പക്ഷപാതമാണ് മുന്നിൽ. കാമ്പസുകളിൽ സ്വതന്ത്ര ധൈഷണികത ഇല്ലാതാക്കാനുള്ള മാഫിയാ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിന് വളംവെക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് വിജയരാഘവൻ എന്നു പറയേണ്ടി വരുന്നതിൽ ദുഖമുണ്ട്. അദ്ദേഹം ആദ്യം വേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
നേരത്തേ പറഞ്ഞുപോന്നതാണ്. പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളിൽ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടിൽ അവതരിപ്പിക്കുന്നത്.
യുവാക്കൾ കൂടുതൽ തുറസ്സുകൾ തേടുന്നത് പ്രഭാഷണങ്ങളിൽ വിളയുന്ന ജനാധിപത്യം കേരളീയ ജീവിതത്തിൽ കാണാത്തതുകൊണ്ടാണ്. നവോത്ഥാന പ്രസംഗങ്ങളുണ്ട്. എന്നാൽ വരട്ടുശാഠ്യങ്ങൾക്കും റിവൈവലിസ്റ്റ് ആശയധാരക്കുമാണ് ആധിപത്യം. അകത്തെ ഈ ജീർണതകളെ വിപ്ലവവായാടിത്തം കൊണ്ട് മൂടാനാവുമോ? പുതിയ തലമുറ കുറെകൂടി പുതിയ ആശയങ്ങളിലേക്കും ജീവിതമാതൃകകളിലേക്കും കുതിക്കാൻ ശ്രമിക്കുകയാണ്. ക്ലേശകരമായ പാതയാണ് അവർ തെരഞ്ഞെടുക്കുന്നത്. അദ്ധ്വാനത്തിന് മൂല്യമുണ്ടാവണം എന്നതാണ് അവരുടെയും വിഷയം. വിജയരാഘവൻ പറയുന്ന അത്ര ലഘുവല്ല കാര്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക