മുംബൈ: സീറോ സിനിമ പരാജയപ്പെട്ടപ്പോള്‍ ഭയം കീഴടക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തുവെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്‍. പത്താന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ഷാറൂഖ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഷാറൂഖ് ഖാന്‍റെ ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. സിനിമയിലെ ബെഷറം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിനുപിന്നാലെ പത്താനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ പാട്ടിലെ ഒരു സീനില്‍ ദീപിക കാവി നിര്‍ത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.
'സീറോ സിനിമ പരാജയപ്പെട്ടപ്പോള്‍ ഭയം കീഴടക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. പത്താന്‍ സിനിമയെ വിജയിപ്പിച്ച ആരാധകര്‍ക്ക് നന്ദി. കൊവിഡിന് ശേഷം തിയേറ്റര്‍ ഇപ്പോള്‍ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. ഹിന്ദി സിനിമാലോകത്തിന് പുതുജീവന്‍ ലഭിച്ചു. ഒന്നും അസ്തമിച്ചിട്ടില്ല, എന്നെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരുടെ പിന്തുണയാണ് പുതിയ സിനിമകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിനിമ ഒരു പ്രണയം പോലെയാണെന്നാണ് ഞാന്‍ കരുതുന്നത്. അത് ആരെയും വേദനിപ്പിക്കാന്‍ പാടില്ല. ചിത്രത്തെ പിന്തുണച്ച പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങൾ അങ്ങേയറ്റം നന്ദി പറയുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ സിനിമ റിലീസ് ചെയ്യാന്‍ സഹായിച്ച എല്ലാവരെയും ഈ നിമിഷം ഓര്‍ക്കുന്നു' - ഷാറൂഖ് ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പത്താന്‍ സിനിമ വിമര്‍ശകര്‍ക്കുള്ള മികച്ച മറുപടിയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാറൂഖ് ഖാന്‍ ഉറച്ച നട്ടെലുള്ള മനുഷ്യനാണ്. സിനിമ കാണാന്‍ എത്തുന്നവര്‍ ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയാണ്. കുറെ നാളുകളായി ഇത്തരം കാഴ്ചകള്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. ഈ കാഴ്ച്ച സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രസ്താവന നടത്തുന്നതിന് തുല്യമാണ്. സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഷാറൂഖ് ഖാന്‍ നിശബ്ദനായിരുന്നു. തന്‍റെ സിനിമയിലൂടെയാണ് അദ്ദേഹം എല്ലാവര്ക്കും മറുപടി നല്‍കിയതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.