അദാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. അദാനി ഗ്രൂപ്പിന്റെ കടഭാരം വളരെ ഉയർന്നതാണ്. കടം മൂലധന തോത് അപകടനിലയുടെ പല മടങ്ങാണ്. ഇതിലൊരു മാറ്റം വരുത്താനാണ് ഇപ്പോൾ 20000 കോടി രൂപയുടെ പുതിയ ഓഹരികൾ കമ്പോളത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അതുതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം - തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 4 ശതമാനം ഉയർന്നു. ബാക്കിയെല്ലാം കഴിഞ്ഞ രണ്ടുദിവസം പോലെതന്നെ താഴ്ന്നു. മൊത്തത്തിൽ എടുത്താൽ 1.53 ലക്ഷം കോടി രൂപ വിപണിമൂല്യം ഇല്ലാതായി. സമ്പന്നരിൽ അദാനിയുടെ സ്ഥാനം ഒരുപടികൂടി താഴേക്കു പതിച്ച് എട്ടാം സ്ഥാനത്തായി.
ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം അദാനി ഓഹരികളുടെ വില 85 ശതമാനമെങ്കിലും ഊതിവീർപ്പിച്ചതാണ്. അപ്പോൾ ചോദ്യം എങ്ങനെ ഓഹരി വില തകർച്ച 20 ശതമാനത്തിൽ പരിമിതപ്പെടുത്തി നിർത്താൻ കഴിഞ്ഞൂവെന്നുള്ളതാണ്. ഇതിൽ അത്ഭുതപ്പെടാനില്ല. കാരണം മൊത്തം ഓഹരികളുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ വിപണിയിൽ സ്വതന്ത്രവ്യാപാരത്തിനായി എത്തുന്നുള്ളൂ. 75 ശതമാനം ഓഹരികൾ ഇപ്പോഴും പ്രൊട്ടോർമാരുടെ കൈവശമാണ്. മറ്റൊരു 10-15 ശതമാനം വിദേശത്തുള്ള ബിനാമി കമ്പനികളുടെ കൈകളിലാണ്. പിന്നെ എൽഐസി, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയുടെ കൈയിലുള്ള ഓഹരിയും കഴിഞ്ഞാൽ 10 ശതമാനത്തിൽ താഴെ മാത്രം ഓഹരികളാണ് വിപണിയിലുള്ളത്. അതിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നതിന് അദാനി ഗ്രൂപ്പിനു കഴിഞ്ഞെങ്കിൽ അത്ഭുതപ്പെടാനില്ല.
പക്ഷേ, പ്രശ്നം അവിടെയല്ല. ബോണ്ട് മാർക്കറ്റിലാണ്. 2.5 ലക്ഷം കോടി രൂപയാണ് അദാനിയുടെ കടം. അതിൽ ഒരുലക്ഷത്തിലേറെ കോടി രൂപ കഴിഞ്ഞ ഒരുവർഷം എടുത്തതാണ്. അതിൽ പകുതിയിലേറെ വിദേശത്തുനിന്ന് ഡോളർ ബോണ്ടുകളായി എടുത്തിട്ടുള്ളവയാണ്. സമീപകാലത്തായി അദാനി ഗ്രൂപ്പ് വിദേശബോണ്ടുകളെ ഉപയോഗിച്ചാണ് വിഭവസമാഹരണം നടത്തുന്നത്. അദാനി ബോണ്ടുകളുടെ വിലകളിൽ എന്തുസംഭവിക്കുമെന്നുള്ളതാണ് ഏറെ നിർണ്ണായകം. ഇന്ന് ബോണ്ടുകളുടെ വില 73 സെന്റായി താഴ്ന്നിട്ടുണ്ട്. ബോണ്ടിന്റെ മൂല്യം ഇങ്ങനെ ഇടിഞ്ഞുകൊണ്ടിരുന്നാൽ പുതിയതായി വായ്പയെടുക്കാൻ കഴിയാതെ വരും.
ഇന്നിപ്പോൾ എല്ലാവർക്കും അറിയാവുന്നപോലെ അദാനി ഗ്രൂപ്പിന്റെ കടഭാരം വളരെ ഉയർന്നതാണ്. കടം മൂലധന തോത് അപകടനിലയുടെ പല മടങ്ങാണ്. ഇതിലൊരു മാറ്റം വരുത്താനാണ് ഇപ്പോൾ 20000 കോടി രൂപയുടെ പുതിയ ഓഹരികൾ കമ്പോളത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അതുതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം.