വാഷിംഗ്‌ടണ്‍: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024-ലാണ് തെരഞ്ഞെടുപ്പ്. ന്യൂ ഹാംഷെയര്‍, സൗത്ത് കരോലിന എന്നിവിടങ്ങളിലാണ് ട്രംപ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. അമേരിക്കയെ ഒന്നാമത്തെത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും കൂട്ടായ പരിശ്രമമാണ് അതിനാവശ്യമെന്നും ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിലെ പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്‍റെ പരാമര്‍ശം.
'കുറച്ചുനാളുകളായി ഒരുവിഭാഗം ആളുകള്‍ എനിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമാകുന്നില്ലെന്നും റാലികള്‍ സംഘടിപ്പിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നാണ് ചിലര്‍ കരുതുന്നത്. മുമ്പത്തെക്കാളും ഉത്തരവാദിത്തം എനിക്കുണ്ട്. വൻ റാലികൾ നടത്താൻ പദ്ധതിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ശക്തി തെളിയിക്കുമെന്നും' ട്രംപ് പറഞ്ഞു.
യു എസില്‍ 2024 - ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഇത് മൂന്നാം തവണയായി ട്രംപ് മത്സര രംഗത്തെത്തുന്നത്. യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അടുത്തിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ പരാജയപ്പെട്ട സ്ഥാനാര്‍ഥികളെല്ലാം ട്രംപിന്‍റെ പിന്തുണയോടെയാണ് മത്സരിക്കാനിറങ്ങിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ട്രംപിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൂടാതെ ഫ്ലോറിഡ ഗവർണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റോൺ ഡിസാന്‍റിസിനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.