മുംബൈ: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ദുബായില്‍ പോകാന്‍ ഡല്‍ഹി പട്യാല കോടതിയുടെ അനുമതി. പെപ്സികോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനായാണ് നടിക്ക് യാത്രാനുമതി നല്‍കിയത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രധാന പെർഫോമർ താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. അതോടൊപ്പം, ഓസ്ക്കാര്‍ പുരസ്ക്കാരത്തിനുള്ള നോമിനേഷനില്‍ നടി അഭിനയിച്ച ചിത്രത്തിലെ ഗാനവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് രാജ്യത്തിന് അഭിമാനമാണെന്നും ജാക്വിലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി തട്ടിപ്പുകേസിൽ കുറ്റാരോപിതയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ജാക്വിലിൻ സുകേഷിന്റെ കാമുകിയാണെന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് ജാക്വിലിന് ആഡംബര വസ്തുക്കൾ സമ്മാനിച്ചുവെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17-നാണ് കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.