ഇസ്ലാമബാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക്. ഡോളറിനെതിരെ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ഒറ്റദിവസം കൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണയനിധിയില്‍ നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മൂല്യം കുത്തനെ ഇടിയാനുള്ള കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനുപിന്നാലെ ഭക്ഷ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാക്കറ്റ് ധാന്യത്തിന്റെ വില 3000 രൂപയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്ഷം അനുവദിച്ച ശേഷം ഐ എം എഫ് തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ട് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വർധിച്ചത്. അതേസമയം, പാക്കിസ്ഥാനില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതിനിടയില്‍ പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്‍റെ വക്കിലാണെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഗോതമ്പുമായി പോകുന്ന ലോറിയെ ബൈക്കിലും മറ്റുമായി ജനങ്ങള്‍ പിന്തുടരുന്നതിന്‍റെ വിഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു.