സൗദി: സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പുറത്ത്. സെമിയില്‍ അല്‍ ഇത്തിഹാദിനോടാണ് അല്‍ നസര്‍ പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽവി. റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് ഒന്നുപോലും ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് ആരാധകരെ വളരെ നിരാശരാക്കി. മാഞ്ചസ്റ്റര്‍ വിട്ടതിനുശേഷം റൊണാള്‍ഡോയുടെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.
കിങ് ഫഹദ് സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ അല്‍ ഇത്തിഹാദിന്‍റെ മുന്നേറ്റമായിരുന്നു. റൊമാരീഞ്ഞോക്ക് പുറമെ, അബ്ദുറസാഖ് ഹംദള്ള, മുഹന്നദ് അൽ ഷഖീറ്റി എന്നിവരാണ് അൽ ഇത്തിഹാദിനായി ഗോളുകൾ നേടിയത്. ആൻഡേഴ്സൻ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ. ഫെബ്രുവരി മൂന്നിന് അല്‍ ഫത്തക്കെതിരെ സൗദി പ്രോ ലീഗാണ് റൊണാള്‍ഡോയുടെ അടുത്ത മത്സരം. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും താരത്തിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞയാഴ്ച റിയാദിൽ പി എസ്ജിയുമായി നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ് ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക.