കവരത്തി: വധശ്രമക്കേസില്‍ ജയില്‍മോചിതനായതിനുപിന്നാലെ ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച് മുന്‍ എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് ജനതയോട് അകമഴിഞ്ഞ നന്ദിയും കടപ്പാടുമുണ്ടെന്നും നാടിനും നാട്ടുകാര്‍ക്കുമെതിരായ ഏതൊരു ചലനങ്ങള്‍ക്കുമെതിരെ അവസാന ശ്വാസം വരെയും പ്രതികരിക്കുക എന്നത് തന്റെ കടമയാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രഫുൽ ഖോഡപട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ച ഭരണഘടനാ ലംഘനങ്ങളും ജനവിരുദ്ധനയങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. നിങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിൽ അതൊന്നും കണ്ടില്ലെന്ന് നടിക്കാനും അവയ്ക്കെതിരെ മൗനം പാലിക്കാനും ലക്ഷദ്വീപിലെ എംപി എന്ന നിലയിൽ എനിക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജനത അനുഭവിക്കുന്ന ദുഷ്കരമായ സാഹചര്യങ്ങൾ പാർലമെന്റിൽ അടക്കം ഉന്നയിച്ചതും ആ നടപടികൾക്കെതിരെ പോരാടിയതും. ഒന്നല്ല ഒരായിരം പ്രഫുല്‍ ഖോഡ പട്ടേൽമാർ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടാവസ്ഥയിലേക്കും തള്ളിവിടുകയില്ലെന്നുള്ളത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. അതിനുവേണ്ടി ഏതറ്റം വരെ പോരാടാനും നിങ്ങൾ തെരഞ്ഞെടുത്ത എംപി എന്ന നിലയിൽ ഞാൻ പ്രാപ്തനായിരുന്നു'- മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്നെ ജയിലിലേക്ക് തളളിവിടുമ്പോഴും തനിക്കെതിരെ കഥകള്‍ മെനയുമ്പോഴും സത്യം മറനീക്കി പുറത്തുവരുമെന്ന് ബോധ്യമുണ്ടായിരുന്നു എന്നും എല്ലാവരുടെയും പ്രാര്‍ത്ഥന പോലെ അല്ലാഹു തിന്മക്കെതിരെ നന്മയെ മുന്നിലെത്തിച്ചു എന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഏതൊരു ആപല്‍ ഘട്ടത്തിലും താന്‍ ലക്ഷ്യദ്വീപിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രാര്‍ത്ഥനകള്‍ക്കും വിശ്വാസ്യതയ്ക്കും സ്‌നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.