കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടെറസ്. വിദ്യാഭ്യാസം മൗലീകവകാശമാണ്. വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടില്‍ നിന്നും താലിബാന്‍ സര്‍ക്കാര്‍ പിന്മാറണമെന്നും ആന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണക്കൂടം തയ്യാറാകണമെന്നും യു എന്‍ മേധാവി പറഞ്ഞു.
'വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്ന എല്ലാ വിവേചനപരമായ നിയമങ്ങളും സമ്പ്രദായങ്ങളും അവസാനിപ്പിക്കേണ്ട സമയമാണിത്. പെൺകുട്ടികൾക്ക് ഹയര്‍ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിൻവലിക്കാൻ അഫ്ഗാനിസ്ഥാനിലെ അധികാരികള്‍ തയ്യാറാകണം'- ആന്‍റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
താലിബാന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും നേരത്തെ അപലപിച്ചിരുന്നു .അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേനയാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനുശേഷം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിയമങ്ങളാണ് നടപ്പിലാക്കിയത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കാതിരിക്കുക, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയത്.