അഹമ്മദാബാദ്: 2002-ലെ ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുട്ടികളടക്കം പതിനേഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് പ്രതികളെ വെറുതെവിടാന്‍ ഉത്തരവിട്ടത്. പതിനെട്ടുവര്‍ഷം നീണ്ട വിചാരണക്കിടെ 22 പ്രതികളില്‍ എട്ടുപേര്‍ മരണപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷന് സാധിച്ചില്ലെന്നും സാക്ഷികള്‍ കൂറുമാറിയെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍സിംഗ് സോളങ്കി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002-ല്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 59 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗുജറാത്തിലുടനീളം വര്‍ഗീയ കലാപങ്ങളുണ്ടായി. ഗോധ്രയില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ അകലെ കലോല്‍ പട്ടണത്തിലേക്കും കലാപം ആളിപ്പടര്‍ന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴുപേരാണ് അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്.