തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. തീവ്രവാദത്തിന്‍റെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ എം ഷാജി വിമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുമോയെന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ലീഗ് ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരിൽ സാക്ഷിയാണ്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ ജപ്തി നടത്തുന്നത്. എല്ലാ പാർട്ടികളോടും തുല്ല്യനീതി വേണമെന്നും ലീഗ് നേതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുവകകളാണ് സർക്കാർ കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജയശങ്കര നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 28 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.