കശ്മീര്‍: ജമ്മു കശ്മീരില്‍ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ ഭാരത്ജോഡോ യാത്ര കാല്‍നടയായി തന്നെ പൂര്‍ത്തികരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സുരക്ഷ ഒരുക്കേണ്ടത് സേനയുടെ ചുമതലയാണെന്നും യാത്രയുടെ പാതയില്‍ മാറ്റമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കശ്മീരില്‍ ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാപ്രശ്‌നമുളള പ്രദേശങ്ങളില്‍ കാറില്‍ സഞ്ചരിക്കാണമെന്നാണ് ഏജന്‍സികളുടെ നിര്‍ദേശം. ഇതിനുപിന്നാലെയാണ് നേതൃത്വം നിലപാട് അറിയിച്ചത്. സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ശ്രീനഗറില്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ചില്ലെങ്കില്‍ യാത്രക്കായി എത്തിയവരെ ബസില്‍ കയറ്റുമെന്നും നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം രാത്രി താമസിക്കുന്ന സ്ഥലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തിവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരാക്രമണ സാധ്യതയുളള മേഖലകളിലൂടെ നടക്കരുതെന്നും ശ്രീനഗറിലെത്തുമ്പോള്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിർദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ Z+ കാറ്റഗറി സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത്. ഒന്‍പത് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി മുഴുവന്‍ സമയം കാവല്‍നില്‍ക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. ജനുവരി 25-ന് ബനിഹാലില്‍ ത്രിവര്‍ണ പതാകയുയര്‍ത്തും. 27-ന് അനന്ത്‌നാഗ് വഴിയാണ് ശ്രീനഗറില്‍ പ്രവേശിക്കുക. ജനുവരി 30-നാണ് ഭരത് ജോഡോ യാത്ര അവസാനിക്കുന്നത്.