ഇന്ന് ലോക പുസ്തകദിനം. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ഒരുപക്ഷേ, ഡിജിറ്റലായി മാത്രം ആഘോഷിക്കുന്ന ആദ്യത്തെ പുസ്തക ദിനമാകും ഇത്. അച്ചടിച്ച കടലാസുകളിലെ വായന ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്ക് എത്തിയെങ്കിലും പുസ്തകങ്ങളുടേയും പകര്‍പ്പവകാശത്തിന്റേയും ദിനത്തിന് പ്രസക്തി ഒട്ടും ചോരുന്നില്ല. പുസ്തകങ്ങളെ മറക്കുമ്പോള്‍ ഒരു സംസ്‌കാരത്തെയാണ് മറക്കുന്നത് എന്നു നാം പറയാറുണ്ട്. സംസ്‌ക്കാരത്തിന്റെ മാത്രമല്ല ഒരു വ്യക്തിയുടെ, ഒരു കാലഘട്ടത്തിന്റെ, പ്രകൃതിയുടെ മുഴുവന്‍ സന്ദേശങ്ങളാണ് പുസ്തകത്തിലൂടെ ഓരോ പുസ്തക പ്രേമിയിലും എത്തുന്നത്.
അനാദിയായ, അനന്തമായ കാലത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു എഴുത്തുകാരന്റെ വാക്കുകൾ. കാലപ്രവാഹത്തിൽ പ്രത്യക്ഷമായതെല്ലാം ലയിച്ചുചേരുമ്പോഴും വാക്കുകൾ കാലത്തെ അതിജീവിക്കുന്നു. ചില എഴുത്തുകാരുടെ വാക്കുകൾ പ്രത്യേകിച്ചൊരു കാലത്തിന്റേതല്ലാതെ, എല്ലാക്കാലത്തിന്റെയും എല്ലാ ദേശത്തിന്റെയും സ്വന്തമായി, അമരത്വം നേടുന്നു. അല്‍പംകൂടി കടന്ന് സൃഷ്ടികളിലൂടെ തനതായ ഒരു കാലത്തെതന്നെ നിർമിച്ച്, എണ്ണമറ്റ മനുഷ്യരെ സൃഷ്ടിച്ച്, ഭാഷയും ശബ്ദവും സൃഷ്ടിച്ച് മരണത്തെ മറികടന്ന ചിലരുണ്ട്. അവരുടെ നിരയിലെ ആദ്യത്തെ പേരായിരിക്കും വില്യം ഷേക്സ്പിയർ. 'He was was not of an age, but for all time' എന്ന് ബെന്‍ ജോണ്‍സണ്‍. 1564 ഏപ്രിൽ 23-നായിരുന്നു ഷേക്‌സ്പിയറിന്റെ ജനനം എന്നാണ് വിശ്വാസം, 1616 ഏപ്രിൽ 23-ന് 52-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹം മരിച്ചുവെന്നും.
സ്‌പെയിന്‍കാര്‍ ഏപ്രില്‍ 23 റോസാപ്പൂദിനമായി ആചരിച്ചിരുന്നു. പുസ്തകങ്ങള്‍ കൈമാറിയാണവര്‍ അന്നത്തെ ദിവസം സ്‌നേഹബഹുമാനങ്ങള്‍ പകുത്തിരുന്നത്. 1616 ഏപ്രില്‍ 23-ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി. പിന്നീട് 1995 ല്‍ യുനസ്‌കോ ഏപ്രില്‍ 23 ലോക പുസ്തദിനമായി പ്രഖ്യാപിച്ചു. വില്യം ഷേക്‌സ്പിയര്‍, മിഖായേല്‍ ഡി സെര്‍വാന്റസ്, ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമദിനമായതിനാലാണ് യുനസ്‌കോ ഏപ്രില്‍ 23 പുസ്തകദിനമാക്കാന്‍ തീരുമാനിച്ചത്.
സ്ട്രാറ്റ് ഫോർഡ് ഏവണിലെ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ ഇന്നു പക്ഷെ, പൂച്ചെണ്ടുകളുമായി ആയിരങ്ങള്‍ ഒഴുകിയെത്തില്ല. 'ആന്റണിയും ക്ളിയോപാട്രയും' ഒരിക്കല്‍ക്കൂടി അവതരിപ്പിക്കപ്പെടില്ല. പുസ്തകകങ്ങള്‍ പരസ്പരം കൈമാറില്ല. കൊറോണക്കാലത്തെ പുസ്തകദിനം എന്തുകൊണ്ടും പ്രസക്തമാകുന്നത് അത്തരം ചില അസാന്നിധ്യങ്ങള്‍കൊണ്ടുകൂടെയാണ്. ഒരുപക്ഷെ, പൂര്‍ണ്ണമായും ഡിജിറ്റലി ആഘോഷിക്കപ്പെടുന്ന ആദ്യ പുസ്തക ദിനമാകും ഇത്. പുസ്തകകങ്ങള്‍ ഇല്ലാതാകുന്നില്ല, അതിന്‍റെ രൂപമേ മാറുന്നൊള്ളൂ.