എയിംസ് കേരളത്തിന്‍റെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് അനുവദിച്ച് കേന്ദ്രം പുറത്തിറക്കിയ പട്ടികയിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് സൂചിക പരിഗണിച്ചാലും എയിംസ് എന്ന കേരളത്തിന്റെ ആവശ്യം ന്യായമാണ്. ദീർഘകാലമായി ഈ ആവശ്യം ഉയർത്തുന്നുണ്ട്. സംസ്ഥാനം ചോദിക്കാതെ നൽകേണ്ടതാണ് എയിംസ്. കേരളത്തിന്റെ ആരോഗ്യസൂചിക വികസിത രാഷ്‌ട്രങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഏത് സൂചിക പരിഗണിച്ചാലും എയിംസ് എന്ന കേരളത്തിന്റെ ആവശ്യം ന്യായമാണ്. ദീർഘകാലമായി ഈ ആവശ്യം ഉയർത്തുന്നുണ്ട്. സംസ്ഥാനം ചോദിക്കാതെ നൽകേണ്ടതാണ് എയിംസ്. കേരളത്തിന്റെ ആരോഗ്യസൂചിക വികസിത രാഷ്‌ട്രങ്ങൾക്കൊപ്പമാണ്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇത്തവണ എയിംസ് അനുവദിക്കുമെന്നാണ് കരുതിയത്. കോഴിക്കോടുള്ള സ്ഥലവും ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ എയിംസ് അനുവദിച്ച് കേന്ദ്രം പുറത്തിറക്കിയ പട്ടികയിൽ കേരളമില്ലായിരുന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാൻ ഇനിയും കാലതാമസം പാടില്ല.
ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പരസ്‌പര യോജിപ്പിന്റെ മികച്ച മാതൃകയാണ്. കേരളത്തിന് അർഹതപ്പെട്ട കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ആലപ്പുഴയുടെ ആരോഗ്യമേഖലയ്‌ക്ക് പുതിയമുഖം കൈവരും. ഇതിന് ആവശ്യമായ ഡോക്‌ടർമാരെയും ജീവനക്കാരെയും ഉടൻ നിയമിക്കും.
ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷി സർക്കാർ വർധിപ്പിക്കുകയാണ്. ജീവിതശൈലീ രോഗപ്രതിരോധ ബോധവൽക്കരണത്തിനൊപ്പം ചികിത്സയും സംസ്ഥാനത്ത് പുരോഗമിക്കുന്നു. ആരോഗ്യമേഖലയിൽ ഗവേഷണവും പ്രോത്സാഹിപ്പിക്കണം. ഗവേഷണഫലങ്ങൾ ആരോഗ്യമേഖലയിലെ ഉൽപ്പന്നങ്ങളാക്കി മാറ്റണം. 50 വർഷം മുൻകൂട്ടിയുള്ള ആരോഗ്യരംഗം മുന്നിൽക്കണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.