ബാംഗ്ലൂര്‍: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബിജെപി. മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് ഓരോ വോട്ടിനും 6000രൂപ സമ്മാനമായി നല്‍കുമെന്നറിയിച്ചത്. ബെലഗാവിയിലെ സുലെബാവി ഗ്രാമത്തിൽ നടത്തിയ റാലിക്കിടെയായിരുന്നു ജാര്‍ക്കിഹോളി പണം വാഗ്ദാനം ചെയ്തത്. ' മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് എം എല്‍ എ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കണ്ടു. മിക്സി,കുക്കര്‍ എന്നിവയാണ് അവര്‍ ജനങ്ങള്‍ക്ക് സമ്മാനമായി നല്‍കിയത്. ജനങ്ങള്‍ക്ക് ഇനിയും സമ്മാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടായിരിക്കും. അവയ്ക്കെല്ലാം 3000രൂപ വിലവരുമായിരിക്കും. 6000 രൂപയെങ്കിലും തന്നില്ലെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യരുത്' എന്നാണ് രമേശ് ജാര്‍ക്കിഹോളി പറഞ്ഞത്.
അതേസമയം, മുന്‍മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടല്ല ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തത്. അവരുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മിക്സി, കുക്കര്‍ എന്നിവ ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. എന്നാല്‍ രമേശ് ജാര്‍ക്കിഹോളി ജനങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രമേഷ് ജാര്‍ക്കിഹോളിയെ തള്ളി ബി.ജെ.പിയും സര്‍ക്കാരും രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും ബിജെപി ഒരു പ്രത്യയശാസ്ത്രത്തിന് മുകളില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണെന്നും ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വരുമെന്നും ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു.