മഡ്രിഡ് : ലൈംഗീക അതിക്രമക്കേസില്‍ അറസ്റ്റിലായ ഫുട്ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യം നിഷേധിച്ച് കോടതി. ബാഴ്സലോണയിലെ നിശാക്ലബിൽ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് നടപടി. ഡിസംബര്‍ 30- നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കുംവരെ ആൽവസ് ജയിലിൽ തുടരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് വസ്ത്രത്തിനുള്ളില്‍ കൈകടത്തി മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ താന്‍ അന്ന് നിശാക്ലബില്‍ പോയിരുന്നുവെന്നും പരാതി ഉന്നയിച്ച യുവതിയെ തനിക്ക് പരിചയമില്ലെന്നുമാണ് ഡാനി ആല്‍വസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, താരത്തിനെതിരെ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുന്നതായി മെക്സിക്കന്‍ ക്ലബായ പ്യൂമാസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെ ക്ലബ് പ്രസിഡണ്ട് ലിയോപോള്‍ഡോ സില്‍വയാണ് ഇക്കാര്യം അറിയിച്ചത്. ലോകഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിടുള്ള താരമാണ് ഡാനി ആല്‍വസ്. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ബ്രസീലിനായി കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്.