ന്യൂയോര്‍ക്ക്: ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഗൂഗിളും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 12,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാര്‍ക്ക് മെയില്‍ അയച്ചു.
'ഗൂഗിള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായിരിക്കുകയാണ്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഏകദേശം 12,000 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നു. യുഎസിലെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട ഇമെയിൽ അയച്ചിട്ടുണ്ട്. വളരെയധികം കഴിവുള്ള ജീവനക്കാരെയാണ് കമ്പനിക്ക് നഷ്ടമാകുന്നത്. അതില്‍ തനിക്ക് വ്യക്തിപരമായി വിഷമമുണ്ട്. ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് അറിയാം. എങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്' - സുന്ദർ പിച്ചൈ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 20% പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2300-ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. അടുത്തിടെ ട്രാവല്‍ ടെക് സ്ഥാപനമായ 'ഓയോ'യും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 600 പേരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടത്. 3700 ജീവനക്കാരാണ് ഓയോയില്‍ ജോലി ചെയ്യുന്നത്.