വാഷിംഗ്‌ടണ്‍: ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്ററില്‍ നിന്നും അഞ്ഞൂറിലധികം പരസ്യദാതാക്കള്‍ പിന്‍വാങ്ങിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ വരുമാനവും ഈ വര്‍ഷത്തെ വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2022 ജനുവരി 17 ലെ ട്വിറ്ററിന്‍റെ വരുമാനവും ഈ വര്‍ഷം അതേ ദിവസത്തെ വരുമാനവും പരിശോധിക്കുമ്പോള്‍ പ്രതിദിനം 40% ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
ഇലോണ്‍ മസ്ക് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് പരസ്യം പിന്‍വലിച്ചിരുന്നു. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നിര്‍ത്തിയതെന്നും ട്വിറ്ററില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും തുടര്‍ന്ന് പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്കിന്‍റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ പ്രധാന എതിരാളിയാണ് ജനറൽ മോട്ടോഴ്‌സ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. ട്വിറ്റര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകള്‍ ഒഴിയുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ മസ്ക് ഓഫിസുകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. 150 പേര്‍ മുംബൈയിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.