ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വളരെ സുന്ദരമായ യാത്രയാണ് രാഹുല്‍ ഗാന്ധി നയിക്കുന്നതെന്നും ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് സാധിച്ചുവെന്നും പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ പറഞ്ഞു. രാജ്യത്തെ ചിതറിപ്പോയ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കാനും ഐക്യം രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് ചിന്തിപ്പിക്കാനും രാഹുല്‍ ഗാന്ധിക്ക് സാധിച്ചുവെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്ര വിജയകരമാണെന്നാണ് താന്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് മാത്രാമല്ല ഭാരത് ജോഡോ യാത്രയെ പിന്തുണച്ചത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഈ യാത്രയെ പിന്തുണച്ചിരുന്നു. ഭാരത് ജോഡോ യാത്രയെ വെറും രാഷ്ട്രീയമായി കാണുന്നത് ശരിയല്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലാത്തതിനാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടായ്മക്കപ്പുറം ജനകീയ മുന്നേറ്റമാണ് ഉയര്‍ന്നുവരേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്ഷം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലാണ് രാജ്യസഭാംഗമായത്. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതിനുശേഷം ആദ്യമായിട്ടാണ് കപില്‍ സിബല്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രശംസിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 120 ദിവസം പിന്നിട്ടു. പഞ്ചാബിൽ പര്യടനം തുടരുന്ന യാത്ര ജനുവരി 30 ന് ശ്രീനഗറില്‍ സമാപിക്കും.