പഴയിടം നമ്പൂതിരി തിരിഞ്ഞു നടക്കുമ്പോൾ ''കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി... '' എന്ന പാട്ടിട്ട് കേരളം ഏങ്ങിക്കരയുകയാണ്. ഒരു വ്യാഴവട്ടത്തിലധികമായി യുവജനോത്സവത്തിൽ കുട്ടികളെ അന്നമൂട്ടിയവനെ പുകച്ചു പുറത്തുചാടിച്ച വർഗ്ഗീയവാദികൾക്ക്, കരച്ചിലിനിടെ മൂക്കുപിഴിഞ്ഞ് തെറിയഭിഷേകവുമുണ്ട്. മരണവീട്ടിലെന്നപോലെ എണ്ണിപ്പെറുക്കിപ്പറഞ്ഞുള്ള ഈ ഏങ്ങലടി ആരുടേയും ഉള്ളുലയ്ക്കും.
ആര് ഉണ്ടാക്കിയെന്നൊ, എന്തു വെച്ചുണ്ടാക്കിയെന്നൊ മറുചോദ്യം ചോദിക്കാതെ കിട്ടുന്നതെന്തും കഴിക്കാൻ സന്നദ്ധതയുള്ള നിഷ്കളങ്കരാണ് ''പാവം നമ്പൂതിരി"യെ പ്രതി കരയുന്നത്. ഭക്ഷണ ചർച്ചയിൽ എതിരുപറഞ്ഞവരെ സാമൂഹ്യ വിരുദ്ധരും കൊടിയ വർഗ്ഗീയവാദികളും കണ്ണീചോരയില്ലാത്തവരും നന്ദികെട്ടവരുമാക്കി, സ്വയം കൂടുതൽ കൂടുതൽ നിഷ്കളങ്കരാകുന്നതോടെ കരയുന്നവർക്ക് തങ്ങളിൽ തങ്ങളിൽ തന്നെ പാവം തോന്നുകയും കവിളിൽ ബാഷ്പധാര അണമുറിയാതിരിക്കുകയും ചെയ്യുന്നതായാണ് കാണുവാൻ സാധിക്കുന്നത്. അതിനവരെ സഹായിച്ചത് അവർപോലും അറിയാതെ അവർക്കകത്ത് പ്രവർത്തനക്ഷമമായ സംഘപരിവാർ ആഖ്യാനതന്ത്രമാണ്. അതിങ്ങനെയൊക്കെയാണ്:-
1. മേൽജാതി ശുദ്ധിബോധം എന്നൊന്നുണ്ട് എന്നംഗീകരിക്കാതിരിക്കുക.
2. മേൽജാതി ശുദ്ധിബോധത്തിന് നമ്മുടെ പൊതു (സാമാന്യ) ബോധത്തിൽ വലിയ തോതിലുള്ള സ്വീകാര്യതയുണ്ട് എന്ന യാഥാർത്ഥ്യത്തെ അവഗണിക്കുക.
3. ഇരട്ടപ്പായസവും 16 കൂട്ടം കറികളുമടങ്ങുന്ന സദ്യ ലളിതവും ആരോഗ്യദായകവും വയറിനും കണ്ണിനും പ്രജ്ഞക്കും ഉണർവ്വേകുന്നതുമാണ് എന്ന് ആവർത്തിക്കുക.
4. ഇരട്ടപ്പായസം സാത്വികവും മീനും ഇറച്ചിയും തമോഗുണപ്രദാനവുമാണ് എന്ന് വരുത്തിത്തീർക്കുക.
5. Games ന് ബീഫു പോലും വെയ്ക്കാനുള്ള പഴയിടത്തിൻ്റെ ഹൃദയവിശാലതയും കലാക്ഷേത്രത്തിൽ അത് പാടില്ലെന്ന് മനസ്സിലാക്കാൻ ശേഷിയില്ലാത്ത എതിരാളികളുടെ കുടുസ്സുചിന്തയും ചർച്ചയാക്കുക.
6. നോൺവെജ് തൊട്ടാൽ വയറ് ചീത്തയാകുമെന്ന ബോധത്തെ ഊട്ടിയുറപ്പിക്കുക.
7. പഴയിടം Games ന് വിളമ്പിയ നോൺ വെജ് കഴിച്ചിട്ടും ദൂരദിക്കുകളിൽ നിന്നെത്തിയ Sports കുട്ടികളുടെ വയറിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല എന്ന കാര്യം സൗകര്യപൂർവ്വം മിണ്ടാതിരിക്കുക.
8. ഇരട്ടപ്പായസ സദ്യ മൂക്കുമുട്ടെ കഴിച്ച്, ഭേഷായി എന്ന് ഏമ്പക്കമിട്ടിട്ട് ''കുട്ടികൾ കലോൽസവത്തിനാണ് Food festival നല്ല വരുന്നത് " എന്ന് എതിർവാദക്കാരോട് വാദിക്കുക.
9. ഇന്നാട്ടിൽ ജാതിവിവേചനമുണ്ടായിരിന്നുവെന്നും പന്തിഭോജനം നടന്നത് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഏറെക്കാലത്തെ ശ്രമഫലമായാണ് എന്നതും മറക്കുക.
10. പുലയ അച്ചാർ, ചെറുമർ ഊണ് എന്നൊന്നും ഭക്ഷണത്തെ ബ്രാൻ്റ് ചെയ്യാൻ പാകത്തിൽ കേരളം വളർന്നിട്ടില്ല എന്ന കാര്യം വിശകലനത്തിന് വിധേയമാക്കാതിരിക്കുക.
11. ഭക്ഷണ ചർച്ചയെ പഴയിടം മോഹനൻ നമ്പൂതിരി എന്ന വ്യക്തിക്കെതിരായ ചർച്ചയാക്കി കേവലവത്ക്കരിക്കുകയും അതുവഴി ക്രൂരമായൊരാക്ടീവിറ്റിയാക്കി മാറ്റുകയും ചെയ്യുക.
12. സർവ്വോപരി ഇതൊരു വർഗ്ഗീയ പ്രശ്നമാണ് എന്നും കീഴാള - മേലാളജാതി ബോധത്തിൻ്റെ പ്രശ്നമല്ല എന്നും വരുത്തുക.
മേൽപറഞ്ഞ വിധം പശ്ചാത്തല സൗകര്യ വികസനം ഒരുങ്ങുന്നതോടെ മോങ്ങലിന് ശക്തിയേറുകയാണ്.
പണ്ട് ഓഫീസിൽ ചന്ദനത്തിരിയും മുറുക്കും പപ്പടവുമൊക്കെ വിൽക്കാൻ വരുന്ന ഒരു ചേച്ചിയിൽ നിന്ന് എൻ്റെ ഒരു സഹപ്രവർത്തകൻ സ്ഥിരമായി സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നു. എന്തിനാണെപ്പോഴുമിങ്ങനെ വാങ്ങുന്നത്? ഇത്രയധികം വീട്ടിൽ ഈ സാധനങ്ങൾ ഉപയോഗിക്കൊ? എന്ന എൻ്റെ ചോദ്യത്തിന്
"ആവശ്യമുണ്ടായിട്ടല്ല, അവർ ഒരു ബ്രാഹ്മണ സത്രീയാണ്. കഷ്ടപ്പാടു കൊണ്ടാണ് ഇത്തരമൊരു കച്ചവടത്തിനിറങ്ങിയത് " എന്നായിരുന്നു മറുപടി.
കുഴപ്പമൊന്നുമില്ല. ആ കാരുണ്യം പക്ഷേ പുസ്തകങ്ങളും തേയിലയും ബേക്കറി പലഹാരങ്ങളുമൊക്കെയായി വരുന്ന മറ്റ് സാധാരണ സ്ത്രീകൾക്കൊ വൃദ്ധർക്കൊ പോലും ലഭിക്കാറുണ്ടായിരുന്നില്ല. പഴയിടം നമ്പൂതിരി വിടപറയുമ്പോഴും ഇതോർത്തുപോകുന്നുവെന്നതാണ് പ്രശ്നം. അല്ലാതെ ഏറ്റെടുത്ത പണി വുത്തിയായി ഇതേവരെ ചെയ്ത പഴയിടം മോഹനൻ നമ്പൂതിരി എന്ന വ്യക്തിയോട് ആർക്ക്, എന്ത് വിരോധം ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക