കണ്ണൂര്‍: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കമ്മീഷന്‍ ചെയര്‍മാനായി മാനദണ്ഡം അനുസരിച്ച് നിശ്ചയിച്ച ശമ്പളമാണ് ചിന്താ ജെറോം കൈപ്പറ്റുന്നതെന്നും അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.
'രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കുനേരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്'- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍നിന്ന് ഒരുലക്ഷമായാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍വര്‍ഷങ്ങളിലെ കുടിശിക നല്‍കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചു. ഇതോടെ ആറുവര്‍ഷത്തേക്ക് 36 ലക്ഷത്തോളം രൂപയാണ് കുടിശിക ഇനത്തില്‍ ചിന്തയ്ക്ക് ലഭിക്കുക എന്നായിരുന്നു വാർത്തകള്‍. എന്നാല്‍, 2018 മുതല്‍ താന്‍ ഒരുലക്ഷം രൂപ ശമ്പളമായി വാങ്ങുന്നുണ്ടെന്നും ഇപ്പോള്‍ ശമ്പളം ഇരട്ടിച്ചുവെന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നുമാണ് ചിന്തയുടെ വാദം.