സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത തുടരുന്നതിനിടെ ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നു. സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്. നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാൾ 70 ശതമാനം കൂടുതൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്.
മാന്ദ്യം കടുത്തതിനാല്‍ ചെലവ് ചുരുക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും എന്നാല്‍ 16 ലക്ഷത്തോളം ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്നതില്‍ കമ്പനി ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ രണ്ടാം സ്ഥാനം ആമസോണിനാണ്. വാൾമാർട്ടാണ് ഒന്നാമത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. പിരിച്ചുവിടൽ യാഥാര്‍ത്ഥ്യമായാല്‍ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാല്‍, കൊവിഡ് ലോക്ക് ഡൗണിനു ശേഷം സാധന സാമഗ്രികള്‍ക്ക് വിപണിയില്‍ ഉണ്ടായിരുന്ന ഡിമാന്‍ഡ് കുത്തനെ കുറയുകയും സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തതോടെ വന്‍കിട കമ്പനികളുടെ ലാഭത്തില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. അതു തടയാനാണ് കൂടുതല്‍ കമ്പനികള്‍ കൂട്ട പിരിച്ചുവിടലിലേക്ക് കടക്കുന്നത്. ഫേസ്ബുക്ക് മെറ്റ, ട്വിറ്റര്‍, ഡിസ്നി, സെയിൽസ്ഫോഴ്സ് തുടങ്ങി നിരവധി കമ്പനികള്‍ ഇതിനകംതന്നെ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.