മവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത അലൻ - താഹാ എന്നിവരുടെ ജാമ്യം മൂന്നു മാസത്തേക്കുകൂടി നീട്ടാന്‍ കേന്ദ്ര എജൻസിയായ എൻഐഎ ശ്രമിക്കുന്നു. അന്വേഷണത്തിനുള്ള സമയപരിധി 180 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നവംബർ ഒന്നിന് അറസ്റ്റിലായ ഇവർ ഇതിനകം മൂന്നു മാസത്തോളമായി ജയിലിലാണ്. കേസ് എൻഐഎ ഏറ്റെടുത്തതിനുശേഷം ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി കോടതി ഇവരെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻഐഎ വീണ്ടും സമയപരിധി നീട്ടി ചോദിച്ചത്.
അലനെയും താഹയെയും വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റണമെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തേക്ക് ഇരുവരേയും ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ട കൊച്ചിയിലെ എൻഐഎ കോടതി, അന്വേഷണ ഏജൻസിയോട് ആവശ്യങ്ങള്‍ എഴുതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ, അലനെയും താഹയെയും അവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ കൊണ്ടുപോയി എൻഐഎ തെളിവെടുപ്പ് നടത്തി. അപ്രതീക്ഷിതമായി അന്വേഷണ സംഘത്തോടൊപ്പം പാലയാട് ലീഗൽ സ്റ്റഡീസിൽ എത്തിയ അലനെ കണ്ട് സഹപാഠികൾ പൊട്ടിക്കരഞ്ഞത് വികാരനിർഭരമായ രംഗങ്ങൾക്ക് ഇടയാക്കി.