മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍റെ ആരോപണം തള്ളി പി കെ കുഞ്ഞാലിക്കുട്ടി. ഹരീന്ദ്രന്‍റെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിനുപിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വേട്ടയാടലിന് ഇരയായ ആളാണ് താന്‍. ഒരു വേട്ടയാടലിന് പിറകെയും പോയിട്ടില്ല. തിരിച്ചു ഒരു കേസും കൊടുത്തിട്ടില്ല. പക്ഷെ ഇത് വെറുതെ വിടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഷുക്കൂര്‍ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സാഹചര്യത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'അഭിഭാഷകന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഊഹപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. നിയമനടപടിയുമായി മുന്പോട്ട് പോകും. ആദ്യഘട്ടമെന്നോണം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ഓര്‍ക്കാപ്പുറത്ത് എന്തിനാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ എന്ന് എല്ലാവരും സംശയിക്കണം. ഈ വാദം അത്ര നിസാരമായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയും. ഹരീന്ദ്രന്‍റെ പിന്നില്‍ ആളും കാരണവുമുണ്ടാകും. ഷുക്കൂര്‍ വധക്കേസ് ആയുധമായി ഉപയോഗിക്കുന്നതിന്റെ ചേതോവികാരം അറിയണം. നിയപരമായി അതിന്റെ അവസാനം വരെ പോകും'- പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.