നമ്മളില്‍ ഭൂരിഭാഗം പേരും ഇരുന്ന് ജോലി ചെയ്യുന്നവരോ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ മണിക്കൂറുകള്‍ സമയം ചെലവഴിക്കുന്നവരോ ആണ്. ജോലിയുടെ സമ്മര്‍ദം മൂലം പലപ്പോഴും ഒരു ഇടവേള എടുക്കാന്‍ സാധിക്കാറുമില്ല. ഇങ്ങനെ എട്ടു മണിക്കൂര്‍ തുടര്‍ച്ചായി ഇരുന്ന് ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങൾ. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്‍റെ സമയവും പരിശോധിക്കുന്ന 13 ഗവേഷണപ്രബന്ധങ്ങളുടെ താരതമ്യപഠനത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍.
വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ഇരുന്നു ജോലി ചെയ്യാന്‍ ആവശ്യമായി വരുന്നുള്ളൂ. ദീര്‍ഘനേരം ഇരുന്നുജോലി ചെയ്യുന്നത് രക്തസമ്മര്‍ദം, അമിതവണ്ണം, രക്തത്തില്‍ അമിതമായ പഞ്ചസാര, അമിതമായ കൊഴുപ്പ്, അപകടകരമായ തോതിലെ കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. മാത്രവുമല്ല ദീര്‍ഘനേരത്തെ ഇരിപ്പ് ഹൃദ്രോഗത്തിന്‍റെയും അര്‍ബുദത്തിന്‍റെയും സാധ്യതയും വർദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
എന്നാല്‍ ഇത്തരം ആരോഗ്യപ്രശങ്ങളെ പ്രതിരോധിക്കാന്‍ ദിനംപ്രതി വ്യായാമം ചെയ്താല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എല്ലാ ദിവസവും 60 മുതല്‍ 75 മിനിറ്റു വരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് ഗുരുഗ്രാം പരസ് ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ വകുപ്പ് അധ്യക്ഷന്‍ ഡോ. ആര്‍.ആര്‍. ദത്ത പറയുന്നു. ജോലി കഴിഞ്ഞ് വ്യായാമം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ ജോലിക്കിടയില്‍ തന്നെ ഇടവേളകള്‍ കണ്ടെത്താന്‍ ശ്രമിക്കണം. 30 മിനിറ്റ് കൂടുമ്പോള്‍ നടക്കാനും കുനിയാനും നിവരാനും ശ്രമിക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന അറ്റാക്കുകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇത്തരം ജോലി രീതികള്‍ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിത്യേനയുള്ള വ്യായാമം ആളുകളുടെ ശാരീരിക- മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.