ദോഹ: ലോകകപ്പ് വോളന്‍റിയര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്‍റിനോ. ലോകകപ്പിന്‍റെ ഹൃദയവും ആത്മാവുമാണ് നിങ്ങളെന്നും എക്കാലത്തെയും മികച്ച വോളന്‍റിയര്‍മാരാണ് ഇത്തവണ ലോകകപ്പിലുണ്ടായിരുന്നതെന്നും ജിയാനി ഇൻഫന്‍റിനോ പറഞ്ഞു. വ്യത്യസ്ത മേഖലയില്‍ കഴിവുതെളിയിച്ചിട്ടുള്ള 20,000 ആളുകളാണ് ഇത്തവണ ലോകകപ്പ് മത്സരത്തിനായി രാപ്പകലില്ലാതെ പണിയെടുത്തത്. തന്‍റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്, ഫുട്‌ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടേയും പേരില്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് മത്സരത്തിന്‍റെ മുഖവും പുഞ്ചിരിയുമാണ് നിങ്ങള്‍. ലോകകപ്പ് കാണാനായി ആളുകള്‍ വരുമ്പോള്‍ ആദ്യം കാണുന്ന മുഖവും അവര്‍ മടങ്ങുമ്പോള്‍ അവസാനം കാണുന്ന മുഖവും നിങ്ങളുടെതാണ്. നിങ്ങളുടെ ഈ സഹകരണം മൂലമാണ് എക്കാലത്തെയും മികച്ച ലോകകപ്പ് ഖത്തറിൽ അരങ്ങേറാന്‍ കാരണമായതെന്നും ജിയാനി ഇൻഫന്‍റിനോ പറഞ്ഞു. ദോഹ കോർണിഷിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വളന്റിയർ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിയാനി ഇൻഫന്‍റിനോ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകകപ്പ് സംഘാടക സമിതിയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് വോളന്റിയര്‍മാര്‍. ലോകകപ്പിന്റെ സംഘാടന ദൗത്യം നിർവഹിച്ച ഖത്തർ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുമായി ചേർന്നാണ് വോളന്റിയർമാരെ തിരഞ്ഞെടുത്തതും പരിശീലിപ്പിച്ചതും. ഞായറാഴ്ച രാത്രി നടക്കുന്ന അര്‍ജന്റീന - ഫ്രാന്‍സ് മത്സരത്തോടുകൂടി ഇത്തവണത്തെ ലോകകപ്പ് മത്സരം പൂര്‍ണമാകും. ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തില്‍ മൊറോക്കോ ഇന്ന് ക്രോയേഷ്യയെ നേരിടും.