പ്രശസ്തരായ ആളുകളുടെ ആഭരണങ്ങളും ചിത്രങ്ങളും പെയിന്റിംഗുകളും തുടങ്ങി വിവിധ തരം പുരാവസ്തുക്കള്‍ കോടിക്കണക്കിന് രൂപയുടെ ലേലത്തുകയ്ക്ക് വിറ്റു പോയ വാർത്തകൾ കേള്‍ക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്കാണെന്ന വാര്‍ത്ത സൈബര്‍ ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കാണാന്‍ വലിയ ഭംഗിയില്ല. കൂടാതെ അഴുക്കും ചുളിവുകളുമൊക്കെയുള്ള ജീന്‍സാണ് 94 ലക്ഷം രൂപയ്ക്ക് വിറ്റുപോയിരിക്കുന്നത്.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. പനാമയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രമധ്യേ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. അന്ന് 425 ആളുകളാണ് കപ്പലിലുണ്ടായിരുന്നത്. അതിനാല്‍ ഈ ജീന്‍സ് ആരുടേതാണെന്ന് വ്യക്തമല്ല. പക്ഷെ അഞ്ച് ബട്ടണുകളുള്ള ജീന്‍സ് കഠിനമേറിയ ജോലി ചെയ്തിരുന്ന ഖനി തൊഴിലാളിയുടെതാണെന്നാണ് കരുതുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജീന്‍സ് നിര്‍മ്മിച്ച കമ്പനിയോ പാന്‍റിന്‍റെ നിറമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്. ഇതിനുമുന്‍പ് പഴയ ഒരു ഖനിയിൽ നിന്ന് കണ്ടെത്തിയ 1880-കളിലെ ഒരു ജോഡി ലെവിസ് ജീന്‍സ് 62 ലക്ഷം രൂപയ്ക്ക് വിറ്റുപോയിരുന്നു. ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസാണ് ലെവിസ് ജീന്‍സ് കണ്ടെത്തിയത്.