തിരുവനന്തപുരം: ഫ്രാന്‍സ് ടീമിന് കേരളത്തിലേക്ക് മുഖ്യമന്ത്രിയുടെ ക്ഷണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി കൊച്ചിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിലേക്ക് ഫ്രാൻസിനെ ക്ഷണിക്കുകയും ചെയ്തുവെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ച വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാൻസ് അറിയിച്ചു. യുകെ കഴിഞ്ഞാൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് ഫ്രാൻസിൽ നിന്നാണ്. സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഫ്രഞ്ച് സംസ്ക്കാരത്തിന്‍റെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ വടക്കൻ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്‍റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്‍കൂടിയാണ്. കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോൾ ഫ്രാൻസിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാത്രിയാണ് മൊറോക്കോ- ഫ്രാന്‍സ് സെമി ഫൈനല്‍ മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇത്തവണയും ലോകകപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ക്വാട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമി ഫൈനലില്‍ എത്തിയത്. അതേസമയം, ക്വാട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ സെമി ഫൈനലില്‍ എത്തിയത്. ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.