'നെറ്റിയില്‍ ഒറ്റക്കൊമ്പുളള വെളളക്കുതിര' ചുരുക്കിപറഞ്ഞാല്‍ അതാണ് യൂണീകോണ്‍. അവ ശരിക്കുമുണ്ടോ, എവിടെ പോയാല്‍ അവയെ കാണാനാകും തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. യൂണികോണുകളെ ആരും ഇതുവരെ നേരില്‍ കണ്ട ചരിത്രവുമില്ല. എങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇഷ്ടമുളളവയാണ് യൂണീകോണുകള്‍. യൂണീകോണിന്റെ രൂപത്തിലുളള വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും പാവകളും കേക്കുകളുമെല്ലാം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട യൂണീകോണിനെ വളര്‍ത്താനുളള ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ സ്വദേശിയായ ആറുവയസുകാരി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നെങ്കിലും എവിടെവച്ചെങ്കിലും ഒരു യൂണികോണിനെ കിട്ടുകയാണെങ്കില്‍ അതിനെ വളര്‍ത്താനുളള ലൈസന്‍സ് വേണം എന്ന് ആവശ്യപ്പെട്ടാണ് ലോസ് ഏഞ്ചല്‍സ് അനിമല്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് മാഡലൈന്‍ എന്ന ആറുവയസുകാരി കത്തയച്ചത്. 'പ്രിയപ്പെട്ട എല്‍ എ കൗണ്ടി, എനിക്ക് ഒരു യൂണീകോണിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതിനെ എന്റെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ അനുമതി നല്‍കണം. നിങ്ങളില്‍നിന്ന് മറുപടിക്കത്ത് പ്രതീക്ഷിക്കുന്നു'-എന്നായിരുന്നു കത്തിന്റെ ഉളളടക്കം.
കുട്ടിയുടെ കത്തിനെ അധികൃതര്‍ തമാശയായി തളളിക്കളഞ്ഞില്ല. മൃഗങ്ങളെ വളര്‍ത്താന്‍ മുന്‍കൂട്ടി ലൈസന്‍സിന് അപേക്ഷിക്കണമെന്ന കുട്ടിയുടെ ചിന്തയെ അഭിനന്ദിക്കുന്നുവെന്നും അവള്‍ക്ക് പ്രിഅപ്രൂവ്ഡ് യൂണീകോണ്‍ ലൈസന്‍സ് നല്‍കുന്നുവെന്നും ലോസ് ഏഞ്ചല്‍സ് അനിമല്‍ കെയര്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു. ലൈസന്‍സിനൊപ്പം യൂണീകോണിന്റെ പാവയും അവര്‍ അവള്‍ക്ക് സമ്മാനമായി നല്‍കി. ഇതോടെ ഭൂലോകത്തില്ലാത്ത യൂണീകോണിനെ വളർത്താന്‍ ലൈസന്‍സുളള ഏക വ്യക്തിയായി മാഡലൈന്‍ മാറി.