ദോഹ: ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കോയെ അഭിനന്ദിച്ച് ജര്‍മന്‍ മുന്‍ താരം മെസ്യൂട്ട് ഓസില്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും അഭിമാന നിമിഷമെന്നാണ് ഓസില്‍ ട്വീറ്റ് ചെയ്തത്. 'എന്തൊരു അഭിമാന നിമിഷം. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടം. ആധുനിക ഫുട്ബോളിൽ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഈ വിജയം നിരവധി ആളുകൾക്ക് വളരെയധികം ശക്തിയും പ്രതീക്ഷയും നൽകും' -ഓസില്‍ ട്വീറ്റ് ചെയ്തു.
ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.
അതേസമയം, ഫ്രാന്‍സിനോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനെയും ഓസില്‍ പ്രശംസിച്ചു. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചെന്നും പരാജയത്തില്‍ നാണക്കേട് തോന്നേണ്ടതില്ലെന്നും ഓസില്‍ പറഞ്ഞു. ഇംഗ്ലണ്ടിനായി ബുക്കായോ സാക്കോ തിളങ്ങിയെന്നും ഭാവി ഭദ്രമാണെന്നും ഓസിലിന്‍റെ കുറിപ്പിലുണ്ട്. സെമിയില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍.
ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മെസ്യൂട്ട് ഓസില്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക