സംഘാടന മികവുകൊണ്ടും ശാസ്ത്രസാങ്കേതിക മികവുകൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്ന ഖത്തർ ലോകകപ്പിൽനിന്ന് നമുക്ക് ഒരുപാട് പഠിക്കാനും ഉൾക്കൊള്ളാനുമുണ്ട്. കേരളത്തിൻ്റെ മൂന്നിലൊന്നിൽതാഴെ മാത്രം വിസ്തീർണമുള്ള ഖത്തറിൽ എട്ട് സ്റ്റേഡിയങ്ങളിലായി ലോകകപ്പ് ഫുട്ബാൾ മത്സരങ്ങള്‍ നടക്കുമ്പോൾ ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ആവേശം ഫുട്ബോൾ ആസ്വാദകർക്ക് സമ്മാനിക്കാൻ ഖത്തറിന് കഴിയുന്നുണ്ട്. മൂന്ന് മണിക്കൂറിൽതാഴെ സമയം മാതം മതി ഈ മുഴുവൻ സ്റ്റേഡിയങ്ങളിലേക്കും എത്തിച്ചേരാൻ. ഒരു സ്റ്റേഡിയത്തിൽനിന്ന് കളികഴിഞ്ഞ് ആവേശത്തോടെ അടുത്ത സ്റ്റേഡിയത്തിലേക്ക് കളികാണാൻ മെട്രൊ ട്രെയിൻ കയറുന്ന കാഴ്ച്ച ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ അദ്യമായിരിക്കും.
ആടിയും പാടിയും വിവിധ വാദ്യോപകരണങ്ങളിൽ താളംപിടിച്ചും കാൽപന്തിൻ്റെ ആവേശം എല്ലാവരിലേക്കും ഒരുപോലെ പകർന്നുമാണ് വ്യത്യസ്ത സ്റ്റേഡിയങ്ങളിലേക്ക് ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കാണികൾ മെട്രോ ട്രെയിനിലും മെട്രോ ബസ്സിലും സൗജന്യമായി സഞ്ചരിക്കുന്നത്. 'ലോകം ഒരു കാൽപന്തിലേക്ക് ചുരുങ്ങുന്നു' എന്ന വാക്യത്തെ അന്വർത്ഥമാക്കുന്നുണ്ട് ഫുട്ബോൾ പ്രേമികളുടെ സ്റ്റേഡിയങ്ങളിലേക്കുള്ള ഓരോ മെട്രോയാത്രയും. മെട്രോകളിലെ ജീവനക്കാർ അവരുടെ ജോലികൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്ന് വരുന്ന ഫുട്ബോൾപ്രേമികളുടെ കൂടെ അടാനും പാടാനും കൂടുന്നത് ലാളിത്യത്തിൻ്റെയും മാനവികതയുടെയും ഒരു വലിയ പാഠമാണ്. മെട്രോ ട്രെയിനും മെട്രോ ബസ്സും ഒഴികെ മറ്റെല്ലാ വാഹനങ്ങളും സ്റ്റേഡിയത്തിലേക്ക് നിരോധിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത തുല്യതയാണ് ഓരോ കാണിക്കും നൽകുന്നത്. മെട്രൊ ഇറങ്ങി സ്റ്റേഡിയത്തിലേക്ക് നടക്കുന്ന വഴിയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മാനമുള്ള ഒരു കാര്‍ണിവലിന്‍റെ പ്രതീതി നൽകുന്നുണ്ട്.
കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ഹയ്യാകാർഡ് നോക്കി നമ്മെ സ്റ്റേഡിയത്തിലേക്ക് കയറ്റുന്ന സെക്യൂരിറ്റി ജീവനക്കാരും പോലീസുകാരും സുരക്ഷ ക്രമീകരണങ്ങളിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല. ഫ്ലൈറ്റ് യാത്രയ്ക്കുവേണ്ടി വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ഒരു യാത്രക്കാരൻ നേരിടുന്നതിന് സമാനമായ പരിശോധന കഴിയണം ഒരു കാണിക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍. ഫുട്ബോളും ടൂറിസവും ഒരു പോലെ കൂട്ടിയിണക്കാൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. ഖത്തർ നാഷണൽ മ്യൂസിയം, ഖത്തർ നാഷണൽ ലൈബ്രറി, സൂക്ക്വാക്കി തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും കുറ്റമറ്റ ക്രമീകരണങ്ങളാണ് ടൂറിസ്റ്റുകൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിവസം സമയമെടുത്ത് കാണാൻ സൗകര്യപ്പെടുത്തിയ ഖത്തർ നാഷണൽ മ്യൂസിയത്തിലെ ടിക്കറ്റ് ഇതിനൊരു ഉദാഹരണം മാത്രം.
ലോകകപ്പ് മാമാങ്കം നടക്കുമ്പോൾ ഖത്തറിലെ സാധാരണ ജനജീവിതം യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ മുന്നോട്ടുപോകുന്നുണ്ട്. ലോകകപ്പിൻ്റെ ആവേശം ദോഹനഗരത്തിൻ്റെ വാണിജ്യമേഖലയെ മോശമായി ബാധിക്കാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങള്‍ ഒരു ഭാഗത്ത് ആവേശപൂർവ്വം മുന്നോട്ട്പോകുമ്പോൾ മറുഭാഗത്ത് ഖത്തറിൻ്റെ സാധാരണജീവിതവും വാണിജ്യരംഗവും സമാന്തര സജീവത കൈവരിച്ചിട്ടുണ്ട്.
ടിക്കറ്റ് കിട്ടാത്ത എല്ലാ ഫുട്ബോൾ പ്രേമികളെയും തൃപ്തിപ്പെടുത്താൻ ഖത്തർ ഒരുക്കിയ ഫാൻസോണുകൾ പതിനായിരക്കണക്കിന് ഫുട്ബോൾപ്രേമികളെ ഉൾകൊള്ളുന്നവയാണ്. ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള അതേ ഹയ്യാകാർഡ് പരിശോധനയും സുരക്ഷാപരിശോധനയും ഫാൻസോണുകളിലുമുണ്ട്. വലിയ സ്ക്രീനിൽ ആഘോഷപൂർവ്വം കളികാണുന്നതും ഫുട്ബാൾപ്രേമികളുടെ ഫാൻഫെസ്റ്റിവലുകളും ഫാൻസോണുകളെ പർദീസയാക്കുന്നുണ്ട്. മലയാളികളായ ഫുട്ബോൾ പ്രേമികളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് ഖത്തർലോകകപ്പ്. ഇഷ്ടടീമിൻ്റെ ഫാൻ ഫെസ്റ്റിവലുകൾ നടത്തി മറ്റുരാജ്യക്കാരെ അമ്പരപ്പിക്കാൻ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് സംഘാടനരംഗത്തും മലയാളികളുടെസാന്നിധ്യം ശ്രദ്ധേയമാണ്. കാൽപന്തിൻ്റെ ആവേശം സ്റ്റേഡിയത്തിൽ നിന്നോ ഫാൻസോണിൽ നിന്നോ ആസ്വദിക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് കിലോമീറ്ററെങ്കിലും നടക്കാൻ തയ്യാറാവണം. സ്വകാര്യവാഹനങ്ങൾ പൂർണമായും നിരോധിച്ച ഫാൻസോണുകളും ഫുട്ബോൾസ്റ്റേഡിയങ്ങളും കാൽനടയാത്രക്കാരുടെ മാത്രം സ്വർഗ്ഗഭൂമിയാണ്.
മനുഷ്യൻ്റെ ഇടയിലുള്ള വിഭാഗീതയുടെ സർവ്വമതിലുകളും ഖത്തർലോകകപ്പ് അവരുടെ സംഘാടന മികവുകൊണ്ട് തകർത്തെറിയുന്നുണ്ട്. അതിനെല്ലാമപ്പുറം ന്യുജൻ ഭാഷയിൽ പറഞ്ഞാൽ ഖത്തറിലെ ലോകകപ്പ് ഫുട്ബോളിൻ്റെ വൈബ്!, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതുതന്നെയാണ്. പ്രത്യേകിച്ച് ഇഷ്ടടീമിൻ്റെ കളി സ്റ്റേഡിയത്തിൽ ഇരുന്ന് കാണുന്ന വൈബ്. ഫുട്ബാൾ പ്രേമികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കി, ഖത്തർ ലോകത്തെ ആസ്വദിച്ച് പഠിപ്പിക്കുകയാണ്, മാനവികതയുടെയും സ്നേഹത്തിൻ്റെയും പുതിയ അധ്യായങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Rena Gafoor Chalil
Every articles that you write will always have something to teach us. Penned down beautifully. Thank you Ashif Sir for writing this.