ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രോയേഷ്യക്കെതിരായ പരാജയത്തിനുപിന്നാലെ പൊട്ടിക്കരയുന്ന നെയ്മറെ ആശ്വസിപ്പിക്കാനെത്തിയത് എതിര്‍ടീമിലെ താരത്തിന്റെ മകന്‍. ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്റെ മകന്‍ ലിയോയാണ് നെയ്മറെ ആശ്വസിപ്പിക്കാനായി ഓടിയെത്തിയത്. ലിയോ നെയ്മറുടെ അടുത്തേക്ക് ഓടുന്നതിന്റെയും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നിന്റെയും ദൃശ്യങ്ങള്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മത്സരത്തിനുശേഷം നെയ്മര്‍ മിഡ്ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് ലിയോ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയത്. ഗ്രൗണ്ടില്‍ തലതാഴ്ത്തി നിന്നിരുന്ന നെയ്മറുടെ പുറകില്‍ ആദ്യം തട്ടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തു. വീണ്ടും തട്ടിയതോടെയാണ് നെയ്മര്‍ ലിയോയെ കണ്ടത്. താരത്തെ ആശ്വസിപ്പിച്ച ലിയോ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ലിയോയുടെ മുടിയില്‍ തലോടിയ നെയ്മര്‍ അവനെ നോക്കി പുഞ്ചിരിച്ചു. തുടർന്നാണ് ലിയോ ഗ്രൌണ്ട് വിട്ടത്.
നേരത്തെ ഇവാന്‍ പെരിസിച്ചും നെയ്മറുടെയും മറ്റ് സഹതാരങ്ങളുടെയും അടുത്തുവരികയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു ക്രൊയേഷ്യ വിജയിച്ചത്. നിശ്ചിത സമയത്തില്‍ ഗോള്‍രഹിതമായതും അധികസമയത്ത് സമനിലയില്‍ എത്തിയതുമായിരുന്നു ഷൂട്ടൗട്ടിലേക്കെത്തിച്ചത്.