ഡല്‍ഹി: ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാരിലാണ് പൊതുവെ ശ്വാസകോശ അര്‍ബുദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദത്തിന്‍റെ നിരക്ക് വര്‍ദ്ധിക്കുകയാണെന്നാണ് പഠനം പറയുന്നു. 2025 ആകുമ്പോഴേയ്ക്കും രാജ്യത്തെ ശ്വാസകോശ അര്‍ബുദബാധിതര്‍ നിലവിലെ അവസ്ഥയേക്കാള്‍ ഏഴ് മടങ്ങ് ഉയരുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം പറയുന്നത്.
ജനസംഖ്യാടിസ്ഥാനത്തിലും ആശുപത്രികളിലെ രേഖകളും പരിശോധിച്ചാണ് രോഗബാധിതരുടെ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2012 -2016 വര്‍ഷങ്ങള്‍ക്കിടയില്‍ 22,645 ശ്വാസകോശ അര്‍ബുദ രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 ആകുമ്പോഴേക്ക് 1.61 ലക്ഷത്തിലേക്ക് ഉയരുമെന്നാണ് പഠനം. ഇതില്‍ 81,000 ത്തോളം പേര്‍ പുരുഷന്മാരും 30,000ത്തോളം സ്ത്രീകളും ഉള്‍പ്പെടുമെന്നും പഠനം ഉദ്ധരിച്ച് ഐഎസിഎംആര്‍ ഡയറക്ടര്‍ പ്രശാന്ത് മഥൂര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും പുകയിലയുടെ അമിതയുപയോഗവുമാണ് അര്‍ബുദ നിരക്ക് കൂടുന്നതിന്‍റെ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ആദ്യഘട്ടത്തില്‍ അര്‍ബുദരോഗം കണ്ടെത്താന്‍ സാധിക്കുന്നത് 56 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. ആഗോള തലത്തില്‍ തന്നെ 16 ശതമാനം കേസുകളില്‍ മാത്രമേ അര്‍ബുദം ശ്വാസകോശത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പടരും മുന്‍പ് കണ്ടെത്താന്‍ സാധിക്കുന്നുള്ളൂവെന്ന് പഠനം വ്യക്തമാക്കുന്നു. നെഞ്ചു വേദന, അകാരണമായ ഭാരനഷ്ടം, വലിവ്, തലവേദന, എല്ലുകള്‍ക്ക് വേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണെന്നും പഠനത്തില്‍ പറയുന്നു.