ദോഹ: സെമി ഫൈനല്‍ ലക്ഷ്യമാക്കി ബ്രസീലും അര്‍ജന്റീനയും ഇന്ന് ഇറങ്ങും. ഇന്ന് രാത്രി 8.30 ന് ബ്രസില്‍ ക്രൊയേഷ്യയേയും 12.30 ന് അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെയും നേരിടും. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ബ്രസീലിന് ഈ കളിയും വിജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടുകയും പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യവും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.
കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ലെന്ന് നെയ്‌മര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ബ്രസീലിന്‍റെ മികച്ച കളി കാണാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്പോര്‍ട്സ് പ്രേമികള്‍. അതേസമയം, ഗ്രൂപ്പില്‍ ഒരു ജയമടക്കം രണ്ട് സമനിലകളാണ് നിലവിലെ ക്രൊയേഷ്യയുടെ സമ്പാദ്യം. പ്രീക്വാര്‍ട്ടറില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ യോഗ്യത നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം കടുപ്പമേറിയതായിരിക്കുമെന്നാണ് വിലയിരുത്തല്‍. സൌദിഅറേബ്യയയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടെങ്കിലും മെസി തന്‍റെ ഫോമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു. മെസിയുടെ അവസാന ലോകകപ്പെന്ന് കരുതുന്ന ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പേശികള്‍ക്ക് പരിക്കേറ്റതിനാൽ റോഡ്രിഗോ ഡി പോള്‍ കളിക്കുമോ എന്ന് സംശയമാണെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കുന്നു. കൂടാതെ അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസ് കണങ്കാലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലാണെന്നും വേദനസംഹാരി കുത്തിവയ്പ്പുകൾ എടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ വാര്‍ത്തകളൊക്കെ ആരാധകരെ നിരാശരാക്കുന്നതാണെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
അര്‍ജന്റീന, ബ്രസില്‍, നെതര്‍ലന്‍ഡ്‌സ്,ക്രോയേഷ്യ എന്നീ ടീമുകള്‍ക്ക്പുറമേ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, മൊറോക്കോ തുടങ്ങിയ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫെനലിസ്റ്റുകള്‍. ലോകത്തിലെ തന്നെ മികച്ച ടീമുകള്‍ ഈ ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ ആദ്യമായി ക്വാട്ടര്‍ ഫൈനല്‍ കളിക്കാനിറങ്ങുന്ന രാജ്യമായി മൊറോക്കോ മാറിയിരിക്കുകയാണ്.