ദോഹ: അര്‍ജന്‍റീനയുടെ ഡി പോള്‍ ക്വാട്ടറില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനുള്ള തയാറെടുപ്പിലാണ് അര്‍ജന്‍റീന. മെസിയുടെ അവസാന ലോകകപ്പെന്ന് കരുതുന്ന ടൂര്‍ണമെന്‍റില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇതിനിടയിലാണ് ആരാധകരെ ആശങ്കയിലാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പേശികള്‍ക്ക് പരിക്കേറ്റതിനാൽ റോഡ്രിഗോ ഡി പോള്‍ കളിക്കുമോ എന്ന് സംശയമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡി പോള്‍ ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാരണം. എന്നാല്‍ ഇന്ന് നടക്കുന്ന അവസാനഘട്ട പരിശോധനയുടെ ഫലം വന്നതിനുശേഷമേ സ്കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഡി പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എല്ലാം നന്നായി പോകുന്നുവെന്നും ഫൈനലിയായി കാത്തിരിക്കുകയാണെന്നും ഡി പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലോകകപ്പില്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഡി പോള്‍ കാഴ്ചവെച്ചത്. അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസ് കണങ്കാലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലാണെന്നും വേദനസംഹാരി കുത്തിവയ്പ്പുകൾ എടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ വാര്‍ത്തകളൊക്കെ ആരാധകരെ നിരാശരാക്കുന്നതാണെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.