ചില ഫുട്ബോൾ വിചാരങ്ങൾ -16
"ഫുട്ബോൾ ആഹ്ലാദവും നൃത്തവുമാണ്, അതിൽ കൂടുതലും. അത് ആഘോഷമാണ്. നിർഭാഗ്യവശാൽ വംശീയത ഇന്നും നമുക്ക് ചുറ്റിലുമുണ്ടെങ്കിലും നമ്മൾ സന്തോഷിക്കുന്നതിനെ ഇല്ലാതാക്കാൻ അനുവദിക്കരുത്. നമ്മൾ ഈ രീതിയിൽ തന്നെ ഒരോ ദിവസവും അതിനെ പ്രതിരോധിക്കും, നമ്മുടെ സന്തോഷത്തിനും അഭിമാനത്തിനും വേണ്ടി പോരാടിക്കൊണ്ട്". വിനിഷ്യസ് ജൂനിയർ റിയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചപ്പോൾ നൃത്തം ചെയ്തതിനെ ഒരു ലേഖകൻ വംശീയമായി അധിക്ഷേപിച്ചപ്പോൾ പെലെ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ ടീമിലുള്ള നെയ്മറും ഗിമെറസും ഇൻസ്റ്റാഗ്രാമിൽ നൃത്തഫോട്ടോകൾ അപ്‌ലോഡ് ചെയ്തു പിന്തുണ നൽകി.
ഇന്നലെ ബ്രസീലിന്റേത് ഒരു നൃത്തോത്സവം തന്നെയായിരുന്നു, ശരിക്കും സാംബ ചുവടുകളോടെ വിവിധ മാതൃകകൾ വരച്ചു ബ്രസീൽ പന്തുകൊണ്ടാടിയപ്പോൾ വിരിഞ്ഞത് ഗോളുകൾ മാത്രമല്ല കാണികളുടെ മനസ്സിൽ ആഹ്ലാദത്തിന്റെ പൂക്കുറ്റികൾ കൂടിയാണ്. ഏഴാം മിനുട്ടിലെ വിനിഷ്യസ് ഗോളിന് ചുവടുവെച്ചു, റീചാർലിസ്സണെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി നൃത്തചുവടുകൾ വെച്ചുകൊണ്ടാണ് നെയ്മർ ഗോൾ ആക്കിയത്. മൂന്നാം ഗോൾ മൂന്ന് ഹെഡ് ചെയ്ത് കാലിലൊതുക്കി കൊടുത്തും സ്വീകരിച്ചും നൃത്തം ചെയ്ത് റീചാർളിസ്സൺ ഗോലടിക്കുന്നു. കൂടെ പ്രാവ് നൃത്തം ചെയ്തു ആഘോഷം.ടിറ്റെയും നൃത്ത ചുവടുകൾ വെച്ചത് അപൂർവമായി. പക്വറ്റയുടെ നാലാം ഗോളും നൃത്തചുവടുകളോടെ വിസ്മയമാക്കി . തങ്ങൾ പത്തോളം ഗോൾ നൃത്തച്ചുവടുകൾ ഫുട്ബോൾ ചുവടുകളോടൊപ്പം പരിശീലിച്ചു എന്ന് റീച്ചാർലിസൺ, വംശീയതയ്‌ക്കെതിരെ ഫുട്ബാളിന്റെ പ്രതിരോധ നൃത്തം. കളി ഒന്നാം പകുതിയിൽ തന്നെ തീർന്നിരുന്നു. ബ്രസീലിന് കളിക്കാൻ തുറന്ന ഇടങ്ങൾ നൽകിയാൽ എന്താവും ഫലം എന്ന് കൊറിയ നേരിട്ടനുഭവിച്ചു. പകരക്കാരനായ സെയോങ് ഹോ പൈകിന്റെ ആശ്വാസഗോളിനായി മാറ്റി വെച്ചു രണ്ടാം പകുതി.
എഴുപതിലെയും എൺപത്തിരണ്ടിലെയും ടീമുകളെ ഓർമിപ്പിച്ചു ഈ സാമ്പാ നൃത്തം. കളി കഴിഞ്ഞു നെയ്മറും കൂട്ടരും, ആശുപത്രിക്കിടക്കയിൽ കീമോ ചെയ്ത് അവശനായി കിടക്കുന്ന മഹാനായ പെലെക്ക് ആദരപൂർവം ബാനർ ഉയർത്തി തങ്ങളുടെ പ്രാർത്ഥനകൾ നേർന്നു. തുല്യ ശക്തികളുടെ (കടലാസ്സിലല്ല) പോരാട്ടമാണ് ജപ്പാൻ- ക്രൊയേഷ്യ മത്സരത്തിൽ കണ്ടത്. പേരുകേട്ട ക്രൊയേഷ്യൻ കളിക്കാരുടെ മുൻപിൽ തലകുനിക്കാതെ ജപ്പാൻ പോരാടി. മോഡ്രിച്, കോവാസിക്, ബ്രോസോവിക് ത്രയം ഇന്നലെയും മധ്യനിര നിയന്ത്രിച്ചു. ജപ്പാൻ വമ്പൻമാരെ ആട്ടിമറിക്കാൻ ഉപയോഗിച്ച വേഗമേറിയ പ്രത്യാക്രമണങ്ങളെ സമർത്ഥമായി തടഞ്ഞു പരിചയ സമ്പന്നനായ ലോവ്രനും, പത്തൊൻപതുകാരനായ ജോസ്‌കോ ഗ്വാർഡിയോളും. ഈ ലോകകപ്പ് വമ്പൻ ക്ലബ്ബുകളിലേക്കുള്ള ഭാവി ചുവടുവെപ്പാവും ഗ്വാർഡിയോളിന്.
ക്യാപ്റ്റൻ മായ യോഷിദയുടെ പാസ്സിൽ നിന്ന് ഡേയ്സൺ മെയ്ദ ടൂർണമെന്റിൽ ജപ്പാന് വേണ്ടി ആദ്യമായി ആദ്യപകുതിയിൽ ഗോളടിച്ചു. അത്യാവേശം കാണിക്കാത്ത പരസ്പരം ബഹുമാനിച്ച നിലവാരമുള്ള കളിയായിരുന്നു രണ്ട് ടീമും കളിച്ചത്. രണ്ടാം പകുതിയിൽ ലോവ്രെന്റെ നീണ്ട പാസ്സിൽ നിന്നും ഒന്നാംതരമൊരു ഹെഡ്ഡറിലൂടെ ഇവാൻ പെരിസിക് തിരിച്ചടിച്ചു. ഉയരക്കാരായ ക്രൊയേഷ്യയുടെ ക്രോസ്സുകൾ അതുവരെയും അടിപ്പിക്കാൻ അനുവദിക്കാതെയും അടിച്ചപ്പോൾ രക്ഷപ്പെടുത്തിയും ജപ്പാൻ പിടിച്ചു നിന്നു. അധികസമയക്കളി രണ്ടുകൂട്ടരും പെനാൾട്ടിക്ക് തയ്യാറെടുത്ത രീതിയിലായിരുന്നു. മോഡ്രിച്, കോവസിക്, പെരിസിക് എല്ലാവർക്കും പകരക്കാർ വന്നു. ബ്രൊസോവിക് ഒഴികെ ക്രോയേഷ്യക്കായി പെനാൽറ്റി അടിച്ചവരെല്ലാം പകരക്കാരായിരുന്നു. പെനാൽറ്റിക്ക് വേണ്ടി മാത്രം പരിശീലിച്ചവരാകാം. എന്തായാലും ഏഷ്യൻ മുന്നേറ്റങ്ങൾക്ക് ഖത്തർ അവധി കൊടുത്തു. ആഗ്രഹങ്ങൾക്കു അവസാനമില്ലെങ്കിലും യഥാർഥ്യത്തിന്റെ പരിധികൾ നമ്മൾ കണ്ടു. ഈ ലോകം അത്ര തുറന്ന വഴികളാൽ സമ്പന്നമല്ല. കുണ്ടനിടവഴികളിലൂടെ, അറ്റം കാണാത്ത രാവണൻകോട്ടകളാണ് കുഞ്ഞന്മാരുടെ കളിക്കോട്ടകൾ.
ഇന്ന് മറ്റൊരു കുഞ്ഞൻ ദാവീദിനോട് മുട്ടുമ്പോൾ എന്ത് സംഭവിക്കും. പുതിയ ദാവീദുമാർ ഒരു പല്ലിനിടം പോലും നല്കാത്ത വട്ടിപലിശക്കാരാണ്. സ്പെയിൻ ആദ്യ കളികളിൽ കളിച്ച ലപോർട്ട, റോഡ്രി, കാർവജാൽ, ആൽബ എന്നിവർ പ്രതിരോധം നയിക്കും. ആസ്പലിക്യൂട്ട പകരക്കാരനാവനാണ് സാധ്യത. പതിവ് മാധ്യനിരയിലെ മൂവർ തന്നെ, മുന്നേറ്റത്തിൽ മോറാട്ട, ഓൾമ, അസെൻസിയ എന്നിവരും. മൊറോക്കോയുടെ അച്‌റഫ് ഹക്കിമി കഴിഞ്ഞ ദിവസം ചെറിയ പരിക്ക് കാരണം പ്രാക്ടിസിനു ഇറങ്ങിയില്ലെങ്കിലും ഇന്ന് കളിക്കാതിരിക്കില്ല. എൻ നെസ്രിയും ഹക്കിം സിയേച്ചും കൂടി ഫോമിലേക്കുയർന്നാൽ ഒരു ആഫ്രിക്കൻ സഫാരി നമുക്കും തരമാകും.
പോർട്ടുഗൽ, സ്വിറ്റ്സർലാൻഡ് മത്സരം റൊണാൾഡോക്ക് പുതിയ റെക്കോർഡുകൾ നൽകുമോ എന്ന് കാത്തിരുന്നു കാണാം. പക്ഷേ, ഈ ലോകകപ്പിൽ പോർട്ടുഗലിന്റെ താരം ബ്രൂണോ ഫെർണാണ്ടെസ് ആണ്. ഈ സീസണിൽ തുടർച്ചയായി നല്ല ഫോമിൽ. അതേ പോലെ കളിക്കുന്ന ബെർണാഡോ സിൽവ, ജോവോ കാൻസെലോ, ലപോർട്ടെ എന്നിവർ കൂടി ചേരുമ്പോൾ പോർട്ടുഗൽ അവസാനകളിവരെ പോകാൻ പ്രാപ്തിയുള്ള ടീം ആണ്. ഗ്രാനിറ്റ് ഷാക്ക നയിക്കുന്ന മധ്യനിരയും, മാന്വൽ അഖാഞ്ചി, ഫാബിയൻ സ്കാർ എന്നിവരുടെ പ്രബലമായ പ്രതിരോധവും, മുന്നേറ്റത്തിൽ ബ്രീൽ എമ്പോളോയും കൂടി ചേരുമ്പോൾ അവരുടെ ദിവസം ഏതു ടീമിനെയും മറികടക്കാൻ പ്രാപ്തമാണ്. റോണോൾഡൊയുടെ കിഴിൽ പോർട്ടുഗൽ മുന്നോട്ടുപോകും എന്ന് കരുതാനാണ് സാധ്യത. ഇന്നോട് കൂടി ക്വാർട്ടർ ലൈൻഅപ്പ് പൂർത്തിയാകും.
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക