ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നോട്ടീസ് അയച്ചു. ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിൽ ചെറുകിട വ്യവസായങ്ങൾ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും എന്നാണ് അറിയുന്നത്. എന്നാല്‍, കേന്ദ്രനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളം ഇളവുകള്‍ നല്‍കിയതു കേന്ദ്രത്തെ അറിയിച്ചതിനു ശേഷമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, രാജ്യത്തെ സംസ്ഥാനങ്ങളെ രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളം വരുന്ന അതേ വിഭാഗത്തിൽ പെടുന്ന മറ്റുചില സംസ്ഥാനങ്ങളും സമാന ഇളവുകൾക്കായി ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് കേന്ദ്രം പറയുന്നു. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാൽ ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം.