ചില ഫുട്ബാൾ വിചാരങ്ങൾ : 13
ഖത്തർ ലോകകപ്പിൽ ഏഷ്യൻ വിജയഗാഥകൾ തുടരുകയാണ്. ആദ്യമായി ഒരു മൂന്നാമത്തെ ടീം കൂടി ഏഷ്യയിൽ നിന്നും രണ്ടാം റൗണ്ടിൽ കടന്നു. ഇന്നലെ അവസാന നിമിഷങ്ങളിൽ ഹ്യൂങ് മിൻ സൺ പന്തുമായി നടത്തിയ നീണ്ട ഓട്ടത്തിനിടയിൽ എതിർ കളിയ്ക്കാരന്റെ കാലിനിടയിലൂടെ നൽകിയ പാസ്സ് ഹീ ചാൻ ഹുവാങ് ഗോളിക്ക് ഒരു ചാൻസും നൽകാതെ വലയിലെത്തിച്ചപ്പോൾ മറ്റൊരു ചരിത്രം ഇതൾ വിരിഞ്ഞു. തുടക്കത്തിൽ ഇത് കുഞ്ഞൻമാരുടെ വേൾഡ് കപ്പ് അല്ല എന്ന് തോന്നിയിരുന്നു. സൗദിയുടെ മഹത്തായ വിജയത്തിന് ശേഷം ഇത്തിരി കുഞ്ഞന്മാർ എല്ലാവരും ഉണർന്നു, മെല്ലെ മെല്ലെ കളം പിടിച്ചു. ഏഷ്യ മൂന്ന്, ആഫ്രിക്ക രണ്ട്, അതിൽ രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനവും. ഏറ്റവും പ്രധാനമായത് അമ്പ് കൊള്ളാത്ത ഒരു ഗുരുക്കളും ബാക്കിയില്ല എന്നതാണ്. വമ്പുകളുമായെത്തിയ എല്ലാ മല്ലന്മാരെയും ഒരു തവണയെങ്കിലും മലർത്തിയടിച്ച ആദ്യത്തെ ലോകകപ്പാണിത്. സ്റ്റോക്കെടുക്കുമ്പോൾ എല്ലാവരും തങ്ങളുടെ വീഴ്ചകളുടെ താഴ്ച്ച പരിശോധിക്കാതെ മുന്നോട്ടു പോകില്ല. പുറത്ത് പോയ വമ്പൻമാരുടെ കണക്ക് വേറെ, അതിനി എടുക്കേണ്ട എന്ന് വെയ്ക്കാം.
പോർച്ചുഗലിന്റെ കൂടെ ബ്രസിലും ഇന്നലെ വീണു. കാമറൂണിന്റെ അബൂബക്കർ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ. മൂപ്പർ ഉടുപ്പൂരി ആഘോഷം ഗംഭീരമാക്കി. റഫറി രണ്ടാം മഞ്ഞകാർഡ് വീശി പുറത്താക്കിയെങ്കിലും ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡ്മാർക്കും അവരുടെ ദിവസങ്ങളുണ്ടല്ലോ. സ്വിറ്റ്സർലൻഡ് സെർബിയയെ 3-2ന് തോൽപ്പിച്ച് രണ്ടാം സ്ഥാനം നേടി.
കഴിഞ്ഞ കളികളുടെ നീക്കി ബാക്കികൾ എന്താണ്, വരാനുള്ള കളികളിലേക്ക് എന്തെങ്കിലും ചൂണ്ടുന്നുണ്ടോ എന്നൊക്കെ നമുക്ക് നോക്കാം. ആദ്യ കളിയൊഴികെ സ്ഥിരതയാർന്ന കളിയല്ല കളിച്ചതെങ്കിലും കളി കയ്യിലുണ്ട്, പകരക്കാർക്കും ആദ്യകാർക്കൊപ്പം തന്നെ ഏതു ടീമിനെയും നേരിടാൻ കരുത്തുണ്ട് എന്നവർ തെളിയിച്ചു. ഇംഗ്ലണ്ട് വിജയം എല്ലാം കൊണ്ടും തകർന്നിരിക്കുന്ന നാട്ടുകാർക്കും ഒരാവശ്യമാണ്. പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് തഴഞ്ഞ പരിചയ സമ്പന്നനായ ഹാരി മഗ്വയർ ഡിഫെൻസിൽ തിളങ്ങി, മുന്നേറ്റ നിരയിൽ ബുക്കയോ സാക്ക, റാഷ്ഫോർഡ് എന്നിവരും. ഫ്രാൻസ് ആദ്യ രണ്ട് കളിയും നന്നായി കളിച്ചു. അവരുടെ ഇടതു പാർശ്വത്തിൽ എമ്പാപ്പെ പതിവ് പോലെ നിറഞ്ഞുനിന്നു. സഹോദരന്റെ പരിക്കിനാൽ ഇടതു വിംഗ് ബാക്ക് ആയി വന്ന തിയോ ഫെർണാണ്ടെസ് എമ്പാപ്പെയെപ്പോലെ തങ്ങളുടെ പൊസിഷനിൽ ഏറ്റവും തിളങ്ങിയ കളിക്കാരായി. സെന്റർ ബാക്കിൽ തിളങ്ങിയ മറ്റൊരു പ്രധാന താരം ബ്രസീലിന്റെ തിയാഗോ സിൽവ യാണ്. ആസ്ട്രേലിയയുടെ ഹാരി സൗട്ടരും അപ്രതീക്ഷിതമായി ഉയർന്നു വന്ന സെന്റർ ബാക്കാണ്. ഗോളി സെസെസ്‌നി മാത്രം, മെസ്സിയുടെ ഉൾപ്പെടെ രണ്ട് പെനാൽറ്റിയുൾപ്പെടെ നിരവധി രക്ഷപ്പെടുത്തലുകൾ നടത്തി തന്റെ ടീമിനെ ഒറ്റയ്ക്ക് തന്നെ തോളിലേറ്റി. മധ്യനിരയിൽ നെതർ ലാൻഡ്‌സിന്റെ ഫ്രാങ്ക് ഡി യോങ്ങും ബ്രസീലിന്റെ കസ്മിരോ, ബ്രൂണോ ഫെർണാണ്ടെസ്, യു എസ് പയ്യൻ യൂനുസ് മുസ എന്നിവർ തകർത്തു കളിച്ചു. മുന്നേറ്റത്തിൽ എമ്പാപ്പേയുടെ കൂടെ തിളങ്ങിയത് നെതർ ലാൻഡ്‌സിന്റെ ഗാഗ്പൊ, പതിവ് പോലെ മെസ്സി എന്നിവർ. ടീം എന്ന നിലയിൽ ആദ്യ ഷോക്കിൽ നിന്ന് മുക്തി നേടി അര്ജന്റീന നല്ല പ്രകടനം കാഴ്ച്ച വെച്ചു.
നെയ്മരുടെ പരിക്ക് മൂലമുള്ള പിന്മാറ്റം ബ്രസീലിന്റെ കളിവിന്യാസത്തെ ബാധിച്ചെങ്കിലും അവരുടേത് കാണികളെ ഉത്തേജിപ്പിക്കുന്ന കളിയാണ്. തുടക്കത്തിൽ ഏറ്റവും നല്ല ഗെയിം കാഴ്ച്ച വെച്ചത് സ്പെയിൻ ആണ്. അവരുടെ താളം തെറ്റിക്കുന്ന ടീമുകളോട് മുട്ടിയപ്പോൾ പതറിയെങ്കിലും. എല്ലാ പൊസിഷനിലും നല്ല കളിക്കാരുള്ള ടീം ആണ് പോർട്ടുഗൽ. തുടക്കം നന്നായി, പിന്നീട് കുറച്ച് മങ്ങി. ബ്രൂണോ ഫെർണാണ്ടെസ് മികച്ചുനിന്നു. തങ്ങളുടെ ദിനങ്ങളിൽ ആരെയും തറപറ്റിക്കാൻ കെല്പുള്ളവരാണ് ജപ്പാൻ, ആസ്ട്രേലിയ, സൗത്ത് കൊറിയ എന്നീ ടീമുകൾ. അതിൽ വേഗം കൊണ്ട് അമ്പരപ്പിക്കുന്നത് ജപ്പാൻ ആണ്. അവരൊക്കെ ടീം ഗെയിം ആണ് കളിക്കുന്നത്. തനാക്ക, സൺ, സോട്ടിയർ മുതൽ താരങ്ങൾ തിളങ്ങിയെങ്കിലും.
പക്ഷേ ഈ ലോകകപ്പിലെ വിസ്മയക്കുതിരകളായ മൊറോക്കൊ ആണ് ആദ്യ റൗണ്ടിലെ ഏറ്റവും നല്ല പ്രകടനം നടത്തിയത്. തോൽവി അറിയാത്ത മൂന്ന് ടീമുകളിലൊന്ന്. മൂന്ന് കളികളും നന്നായി കളിച്ചു. തന്റെ വലതു വിംഗ് ബാക്ക് പൊസിഷനിൽ ലോകത്തെ തന്നെ ഉയർന്നു വരുന്ന ഒന്നാം നമ്പർ താരങ്ങളിൽ ഒരാളായ അച്റഫ് ഹക്കിമി തകർത്തു കളിച്ചപ്പോൾ ഹക്കിം സിയേച്ചും, നസ്രിയും നല്ല പിന്തുണ നൽകി.അടുത്ത റൗണ്ടിൽ സ്പെയിൻ കരുതിയിരിക്കേണ്ടി വരും. ഇപ്പോഴത്തെ കണക്കനുസരിച്ചു ഒരു ലാറ്റിനമേരിക്കൻ സെമിഫൈനലും, യൂറോപ്യൻ സെമിഫൈനലും പൊതുവെ പ്രതീക്ഷിക്കാം. പക്ഷേ പ്രതീക്ഷകളുടെ ഖത്തർ ശവപ്പറമ്പിൽ പൊലിഞ്ഞു പോകുന്ന ഫുട്ബോൾ വമ്പന്മാരാരെന്നു ഇപ്പോഴും പറയാനാകില്ല. കുഞ്ഞൻമാരെ കരുതാത്തവർ ഭയങ്കരമായ കളികൾ കാണാനിരിക്കുന്നതേയുള്ളു. കളി തീർത്തും അന്നന്ന് തന്നെ തീരുമാനമാകുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്.
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക