മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ -11

അങ്ങനെ അർജന്റീനയും രണ്ടാം റൗണ്ടിലെത്തി, ആധികാരികമായി തന്നെ. ആദ്യത്തെ കളിയിൽ സൗദിയോട് സംഭവിച്ചത് വല്ലപ്പോഴും നമ്മെ യാഥാർഥ്യബോധത്തിലേക്കു തിരിച്ചുവിടുന്ന ഒരു ദുസ്വപ്നമായി കണ്ടാൽ മതി എന്ന് തോന്നിപ്പിക്കുന്ന മട്ടിൽ. ആദ്യ ഇലവനിൽ നാലു മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ നന്നായി കളിച്ച ലിസാൻഡ്രോ മാർട്ടിനെസ് ക്രിസ്ത്യൻ റൊമേറോക്കു വഴിമാറി. കാരണം, പോളണ്ട് സ്ട്രൈക്കർമാരായ ലെവൻഡോവ്സ്ക്കിയും, കൂടെയുള്ളവരും ആറടിക്കു മുകളിൽ ഉയരമുള്ളവർ, റൊമേറോക്കും ആറടിയിലധികം ഉയരമുണ്ട്, പതിവുകാരനായ നിക്കോളാസ് ഓട്ടമെന്റിയും അങ്ങനെത്തന്നെ.

അർജന്റീന പ്രതിരോധം ഇന്നലെ അജയ്യമായിരുന്നു. ഉയർന്നു വരുന്ന ചെറുപ്പക്കാരുടെ പുതു നിര മെസ്സിയുടെ പിൻഗാമികളായി. മധ്യനിരയിൽ ഇന്നലെ ഇറങ്ങിയ മാക് അല്ലിസ്റ്ററും, മുന്നേറ്റനിരയിൽ വന്ന ജൂലിയൻ അൽവാരെസും രണ്ടു മനോഹരമായ ഗോളുകൾ നേടി. മറ്റൊരു ചെറുപ്പക്കാരൻ എൻസോ ഫെർണാണ്ടസും തകർത്തു കളിച്ചു. തന്റെ രണ്ടാമത്തെ പെനാൽറ്റി രക്ഷപ്പെടുത്തിയ, അതും മെസ്സിയുടെ, വോയ്‌ഷിക് ഷ്ടെൻസ്‌നി (സെസെസ്‌നി എന്നാണ് പൊതുവെ പറയാൻ എളുപ്പം!) പോളണ്ടിന്റെ താരമായി. മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്നു അർജന്റീന തെളിയിച്ചു. ഇന്നത്തേത് ലോകകപ്പിലെ മെസ്സിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു

മറഡോണയെക്കാൾ ഒരുമത്സരം അധികം കളിച്ച് മെസ്സി അർജന്റീനക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ കളി കളിച്ച താരമായി. 'പോളണ്ടിനെ കുറിച്ച് ഒരക്ഷര'വും കൂടുതൽ എഴുതാനില്ല. അവർ ഒരു ഡ്രോ അല്ലെങ്കിൽ ഗോൾ കുടുങ്ങിയാൽ ഒന്നോ രണ്ടോ, അത്രയേ ആഗ്രഹിച്ചുള്ളൂ. ഗോളി കൂടാതെ പത്തു പേരും മിക്കവാറും സമയം സ്വന്തം പകുതിയിലായിരുന്നു. ഒരു മൂന്നാംഗോൾ മണത്തതാണ്, സെസെസ്‌നി പലപ്പോഴും രക്ഷക്കെത്തി. അർജന്റീനയും മെക്സിക്കോയും രണ്ടു ഗോൾ വീതം അടിച്ച് നിൽക്കേ പോളണ്ട് കാണികൾ സമ്മർദ്ദത്തിലായി. ഒന്ന് കൂടി അവർ ആരെങ്കിലും അടിച്ചാൽ പണികിട്ടും. പോയിന്റും ഗോളും അടിച്ച ഗോളും തമ്മിൽക്കളിച്ചതും എല്ലാ സമാസമം. എന്നാലും പോളണ്ടിനു മുൻ‌തൂക്കം നൽകിയത് അവർക്കു അഞ്ച് മഞ്ഞ കാർഡ് കിട്ടിയപ്പോൾ, മെക്സിക്കോക്ക് ഏഴു മഞ്ഞ കിട്ടി എന്നത് കൊണ്ടാണ്. എന്തായാലും സൗദി ഒരു ഗോൾ കൂടി നേടി പ്രശ്നം തലനാരിഴ കീറാതെ അവസാനിപ്പിച്ചു. അർജന്റീന, ഓസ്ട്രേലിയയേയും, പോളണ്ട് ഫ്രാൻസിനെയും പ്രീക്വാർട്ടറിൽ നേരിടും.

അർജന്റീന വിജയം കേരളത്തിൽ ഗംഭീരമായി ആഘോഷിച്ചു. ഖത്തറിൽ എത്തിയ മലയാളികളായ അർജന്റീന ആരാധകരും ശരിക്കും ആവേശത്തിരത്തള്ളലിൽ ആർത്തു വിളിച്ചു. അർജന്റീനക്കാരെക്കാൾ ഉത്സാഹത്തിലായിരുന്നു മലയാളി വാമോസ്. പൂരം കൊടിയിറങ്ങുമ്പോഴും അവരുണ്ടാകട്ടെ!

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനെ ഞെട്ടിച്ച്  ട്യൂണീഷ്യ രണ്ടാം പകുതിയിൽ വഹ്ബി ഖസ്രി നേടിയ ഗോളിൽ പിടിച്ചു നിന്നു. താരങ്ങൾക്കു വിശ്രമം നൽകി കഴിഞ്ഞ കളിയിൽ നിന്നു ഒൻപതു മാറ്റങ്ങളോടെ ഇറങ്ങിയ ഫ്രാൻസ് ഗോൾ വീണതോടെ എമ്പാപ്പെ അടക്കം അഞ്ചു പേരെ ഇറക്കി, പരിക്ക് സമയത്ത് ഗ്രീഷ്മാൻ ഒരു ഗോൾ നേടിയെങ്കിലും വാർ സമ്മതിച്ചില്ല. എഷ്യൻ വിസ്മയക്കുതിരകളായി ഓസ്ട്രേലിയ കരുത്തരായ ഡെന്മാർക്കിനെ മാത്യു ലക്കി നേടിയ സുന്ദരമായ ഗോളിൽ മറി കടന്നത് അവരുടെ ആത്‍മവിശ്വാസം തന്നെയാണ് കാണിക്കുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളെല്ലാം അവിടെ ഒരു ഗോളടിക്കുമ്പോൾ ഇവിടെ ആഹ്ലാദം, ഇവിടെ ഗോൾ അടിക്കുമ്പോൾ അവിടെ നിശബ്ദത എന്ന മട്ടിൽ നമ്മളെ മുൾമുനയിൽ നിർത്തി. ഇന്നലെ രണ്ട് കളികളിൽ ആദ്യമേ രണ്ടാം റൗണ്ടിൽ കടന്ന ഫ്രാൻസ് ഒഴികെ എല്ലാവർക്കും സാധ്യതയുണ്ടായിരുന്നു.

സാധ്യതകളുടെ കണക്കുപുസ്തകവുമായി ഫിഫ തയ്യാറാണ്.

പോയിന്റ് കൂടുതലുള്ള രണ്ടു ടീം സ്വഭാവികമായി രണ്ടാം റൗണ്ടിൽ പ്രവേശിക്കും. സാധ്യതകൾ ഇങ്ങനെ...

1. പോയിന്റ് കൂടുതലുള്ള രണ്ടു ടീമുകൾ നേരെ രണ്ടാം റൗണ്ടിൽ എത്തും.

2.പോയിന്റ് തുല്യമായാൽ അടിച്ച ഗോളും വാങ്ങിയ ഗോളും തമ്മിലുള്ള വ്യത്യാസം കണക്കാക്കി, കൂടുതൽ അടിച്ച ടീമുകളെ തിരഞ്ഞെടുക്കും.

3. അതും തുല്യമായാൽ മൊത്തം കൂടുതൽ ഗോൾ നേടിയ ടീമുകൾ

4. മൂന്നിലും തുല്യമായാൽ ടീമുകൾ തമ്മിലുള്ള കളിയിലെ ജയം,bഗോളുകളുടെ മുൻകൈ.

5. അതിലും തുല്യമായാൽ 'ഫെയർ പ്ലേ', അതായതു മര്യാദക്കാരെ കയറ്റി വിടും. അത് കണക്കാക്കാൻ 'conduct score,' ഉണ്ട്. എല്ലാ മഞ്ഞ       കാർഡിനും ഒരു പോയിന്റ് കുറയ്ക്കും,നേരിട്ടുള്ള ചുവപ്പ് കാർഡിന് നാലു പോയിന്റും, മഞ്ഞ വഴിയുള്ള ചുവപ്പിന് രണ്ട് പോയിന്റും.     കഴിഞ്ഞ ലോകകപ്പിൽ ജപ്പാൻ, സെനഗലിനെ മറികടന്നത് ഈ വളഞ്ഞ അഞ്ചാം വഴിയിലൂടെയാണ്.

6. അതും കഴിഞ്ഞാൽ നറുക്കെടുപ്പ് തന്നെ ശരണം. ഈ ഗ്രൂപ്പിലല്ലാത്ത ഒരു ഫിഫ സംഘാടകസമിതി അംഗം ടീമുകളുടെ പേരെഴുതിയ നറുക്കിൽ നിന്നും തിരഞ്ഞെടുക്കും.

ഇന്ന് ക്രൊയേഷ്യക്കു ബെൽജിയത്തിനെതിരെ ഒരു സമനിലയായാലും മതി. ബെൽജിയത്തിന് ജയം അനിവാര്യം. മൊറൊക്കോക്കും സമനില മതി, അടുത്ത റൗണ്ടിലേക്ക്.

ഗ്രൂപ്പ് ഇ യിൽ ജർമനിക്കും  ജയിച്ചാൽ മാത്രമേ സാധ്യതയുള്ളൂ. അതും നല്ല മാർജിനിൽ. കോസ്റ്റാറിക്കക്ക് ജപ്പാൻ സ്പെയിനിനോട് തോറ്റാൽ ഡ്രോ മതി. സ്പെയിനിനു ഒരു ഡ്രോ മതി. എന്തായാലും രണ്ടു ഗ്രൂപ്പുകളിലും ഇന്ന് ഇങ്ങനെ കണക്കിന്റെ കളികൾ ആണ് കാര്യങ്ങൾ നിശ്ചയിക്കുക. കാത്തിരിക്കുക!

കളി കാണുക തന്നെ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More