ഗെഗൻപ്രെസ്സിങ് (Gegen pressing) കുറച്ച് കാലമായി ജർമനിയിൽ നിന്ന് പുറത്തുവന്ന പുതിയ ഫുട്ബോൾ തന്ത്രം ആണ്. റാൾഫ് റാങ്‌നിക്ക് എന്ന ജർമൻ പരിശീലകൻ ആണ് ഈ പ്രയോഗം ലോകത്തിനു പരിചയപ്പെടുത്തിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ടെക്നിക്കൽ ഡയറക്ടറും കുറച്ചുകാലം താത്കാലിക കോച്ചും, ഇപ്പോൾ ഓസ്ട്രിയ കോച്ചും. റാങ്നിക്കിന്റെ കീഴിൽ തുടങ്ങിയ ഇപ്പോൾ ലിവർ പൂളിന്റെ പരിശീലകനായ എർഗൻ ക്ളോപ്പ് ആണ് ഗെഗൻ പ്രെസ്സിങ് സാധ്യതകൾക്ക് പുതിയ മാനങ്ങൾ തീർത്തത്.
ലിവർപൂളിന്റെ വലിയ വിജയങ്ങളിൽ എല്ലാം ക്ലോപ്പിന്റെ ഗഗൻ കൈയൊപ്പ് ഉണ്ടായിരുന്നു. കളിക്കാർക്ക് നല്ല കായികക്ഷമത വേണം, വേഗതയും, മനസ്സാന്നിധ്യവും. എതിർ ടീമിന്റെ ഗോളിയുടെ പാസ്സിന് മുൻപിൽ തന്നെ തുടങ്ങുന്ന സമ്മർദ്ദം അവരുടെ ഏരിയയിൽ നിന്ന് തന്നെ പന്ത് തട്ടിയെടുത്തു പെട്ടെന്നു തിരിച്ചടിക്കാൻ കഴിയുന്നു. ചെൽസി കോച്ച് ആയിരുന്ന തോമസ് ട്യൂച്ചലും, ഈ സിസ്റ്റം പരീക്ഷിച്ചിരുന്നു. റാങ്‌നിക്കിന്റ അസിസ്റ്റന്റ് ആയിരുന്നു മൂപ്പരും. ഇന്നലെ മെക്സിക്കോയും അതിന്റെ ഒരു ലാറ്റിനമേരിക്കൻ വേർഷൻ പയറ്റിയിരുന്നു. ഇന്നലെ ജർമ്മനി ആ തന്ത്രമാണ് പുറത്തെടുത്തത്.
സമർത്ഥരായ കളിക്കാർ ഗെഗൻ പ്രെസ്സിങ്ങിനെ പൊളിച്ച് കൌണ്ടർ അറ്റാക്ക് നടത്തും. എന്നാലും കൂട്ടം കൂട്ടമായി വന്നു കളിക്കാർ സമ്മർദ്ദം ചെലുത്തുമ്പോൾ ആരായാലും പതറിപോകും. സ്വന്തം കളിരീതി പുറത്തെടുക്കാനാവാതെ കുഴങ്ങും. ഇന്നലെ സ്പെയിനിനും അതാണ് സംഭവിച്ചത്. സ്വന്തം കളി ചിലപ്പോൾ മാത്രമാണ് പുറത്തെടുക്കാനായത്. പക്ഷേ കളി പൊടി പൊടിച്ചു. ചെസ്സ് നീക്കങ്ങൾക്കു പകരം അതിവേഗനീക്കങ്ങൾ കൊണ്ട് അരങ്ങ് നിറഞ്ഞു. ജർമ്മനിയുടെ പ്രതിരോധവിടവിലൂടെ ആൽവാരോ മോറാട്ടയുടെ ഗോൾ. ജർമ്മനി നിക്‌ളാസ് ഫുൾക്രൂഗിലൂടെ തിരിച്ചടിച്ചു.
ഗഗൻ പ്രെസ്സിങ്ങിന് നല്ല ഒത്തിണക്കവും സ്ഥിരമായി ഒന്നിച്ചു കളിച്ചുള്ള ശീലവും ആവശ്യമാണ്. ക്ലബ് ടീമുകളാണ് സാധാരണ നന്നായി പ്രയോഗിക്കാറ്. എന്നാൽ ജർമ്മനി ഇന്നലെ ഏറ്റവും അടിയന്തിരഘട്ടത്തിൽ അവരുടെ നാട്ടുതന്ത്രം പുറത്തെടുത്തു, നന്നായി കളിച്ചു. രണ്ടാം റൗണ്ട് സാധ്യത മെച്ചപ്പെടുത്തി. ജപ്പാന്റെ കോസ്റ്ററിക്കയോടുള്ള തോൽവി ജർമ്മനിക്ക് ജീവാമൃതം പോലെ. കോസ്റ്ററിക്കയെ രണ്ടു ഗോളിന് തോൽപ്പിച്ചാൽ രക്ഷപെടാം, ജപ്പാൻ സ്പെയിൻ കളി സമനിലയിലായാലും.
ഈ ലോകകപ്പിലെ മൂന്നാമത്തെ അട്ടിമറി മോറോക്കോയുടേത്. ഇര അടുത്ത കാലം വരെ ഫിഫ റാങ്കിങ്ങിൽ ഒന്നാമതായിരുന്ന ബെൽജിയം. മധ്യനിരയിൽ ലോകത്തെ ഏറ്റവും നല്ല താരമായ അവരുടെ കെവിൻ ഡി ബ്രൂയിൻ പറഞ്ഞപോലെ "ഞങ്ങളുടെ ഏറ്റവും നല്ല സമയം 1918 ആയിരുന്നു. നല്ല കളിക്കാർ എല്ലാവരും വയസ്സായി" എന്നത് സത്യം. അനിയൻ ഹസാർഡിനൊപ്പം ഇന്നലെ കളിച്ച ഏദൻ ഹസാർഡ് അടക്കം അഞ്ച് പേർ മുപ്പതു കഴിഞ്ഞവർ. പക്ഷെ പ്രായം മാത്രമല്ല ഫോമിലും ഇപ്പോൾ പുറകിലായി. അടുത്ത കളി തങ്ങളെ പോലെ തന്നെയുള്ള ക്രൊയേഷ്യയുമായി, ജയിച്ചേ തീരു, അവർക്കു ഡ്രോ മതി. മൊറൊക്കോക്കും കാനഡയുമായി ഡ്രോ മതി.
ബ്രസീൽ -സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ-ഉറുഗ്വേ, കാമറൂൺ -സെർബിയ, കൊറിയ-ഘാന എല്ലാം നിർണായക മത്സരങ്ങൾ.
കേരളം ഇന്നു രാവിലും മോഹമഞ്ഞയുടെ മേലാപ്പണിയും!
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക