ലോകത്തെ ഏറ്റവും കുഴിമടിയനായ ഞാൻ പോലും പാതിരാവിൽ ഉറക്കമൊഴിച്ചതിൻ്റെ ഭാരം ലോകത്തെ ഏറ്റവും നിഷ്കളങ്കനും ആഗ്രഹം കെട്ടവനുമായ ആ മനുഷ്യൻ്റെ മുതുകിനുണ്ടായിരുന്നു. തനിക്ക് കപ്പ് കിട്ടുമോ എന്ന് ഉത്കണ്ഠപ്പെട്ടില്ല. ആരാധകർ വേദനിക്കുമോ എന്ന് സദാ വേവലാതി പൂണ്ടു. ആരാധകരേക്കാൾ വലിയ ശത്രുക്കളില്ലെന്നും പ്രണയിയേക്കാൾ ആഴത്തിൽ മുറിവേൽപ്പിക്കുന്ന കോടാലിയില്ലെന്നും അയാൾക്കറിയില്ലായിരുന്നു.
ഗോളടിക്കുന്നതുവരെ ശാപവാക്കുകളാലും ഗോളടിച്ചതിനു ശേഷം വാഴ്ത്തുപാട്ടുകളാലും അവർ മൂടും! കോടാനുകോടി മനുഷ്യരുടെ ദുരാഗ്രഹങ്ങൾ മുതുകിലേറ്റി മണ്ണിലേക്ക് നോക്കിയുള്ള ആ നടപ്പിലും അയാൾ പാസുകൾ കൊടുത്തു. ആരെങ്കിലും ഗോളടിച്ചാൽ മതി. അർജ്ജൻറീന ജയിച്ചാൽ മതി. ആരാധകർ വിഷാദത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതി.
ദുരമൂത്തവർക്ക് വേണ്ടി നിസംഗമായ മനസ്സോടുകൂടി ഓടി വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം നടപ്പിലാക്കാനാവില്ലെന്ന് പറഞ്ഞ ഗോവിന്ദൻ മാസ്റ്ററെ അയാൾ കാവ്യാത്മകമായി തിരുത്തി. ലാഭം കിട്ടാൻ വേണ്ടി കച്ചോടം ചെയ്യുമ്പോഴും സരോജിനിയേടത്തിക്ക് പപ്പടം കാച്ചാൻ ഒരു തുടം വെളിച്ചെണ്ണ വെറുതെ കൊടുക്കുന്ന കുഞ്ഞിമോൻക്കയിൽ കണ്ട ആ വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം ഏറെക്കാലത്തിനു ശേഷം ഖത്തറിലെ ഗ്രൗണ്ടിൽ സന്ദേഹികളായ മാർക്സിസ്റ്റുകൾക്ക് ആ മിശിഹാ കാണിച്ചുതന്നു.
സൗദിക്ക് കിട്ടിയ ഭാഗ്യം തങ്ങളുടെ തലയിലും വരച്ചിട്ടുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു പാവം മെക്സിക്കോകാർക്ക്. മെക്സിക്കോയിലെ മൂലയിൽ രാംദാസ് പണിക്കരുടെ ഉപദേശം ശിരസ്സാവഹിച്ച് സൗദിയെപ്പോലെ പച്ചക്കുപ്പായമിട്ടുതന്നെ അവർ പടക്കിറങ്ങി. സങ്കടമുണ്ട്. ഒരു കളിയിൽ രണ്ട് ടീമുകൾക്ക് ജയിക്കാനാവില്ലല്ലോ!
ഒഴിഞ്ഞ സ്ഥലത്തേക്ക് പാസ് ചെയ്ത് എതിർ കളിക്കാരെ പറ്റിച്ച് ഗോളടിക്കുന്നത് അയാളുടെ രീതിയല്ല. നേർക്കുനേർ നിൽക്കലാണ് അയാൾക്കന്തസ്സ്. അതുകൊണ്ട് നാലഞ്ച് മെക്സിക്കോകാർ കൂട്ടം കൂടി നിൽക്കുന്നിടത്തേക്കുതന്നെ അയാൾ പന്ത് കുത്തിക്കയറ്റാൻ നിരന്തരം ശ്രമിച്ചു. നിഷ്കളങ്കരും നേർബുദ്ധിക്കാരും ചരിത്രത്തിൽ ഇടം പിടിച്ചത് 'യാദൃശ്ചികത'യുടെ പിന്തുണയോടെയാണ്. മിശിഹായ്ക്കത് കൂട്ടായിവന്നു.
ഗ്രൗണ്ടിലൂടെ തല കുനിഞ്ഞയാൾ നടക്കുമ്പോൾ... സകല മനുഷ്യരുടേയും പാപം പേറി കുരിശിൽ കിടന്ന ഗാഗുൽത്തായിലെ മിശിഹായെ ഞാനോർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക