ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്ത കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ബോദാര്‍ലി ഗ്രാമത്തിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ചിരുന്നു. എല്ലാവരെയും മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയായ സിന്ധ്യ പറഞ്ഞത്. ഉടന്‍തന്നെ ഈ വാക്കുകള്‍ ജ്യോതിരാദിത്യ സിന്ധ്യ തന്റെ പഴയ പാര്‍ട്ടിയിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയാണെന്ന അവകാശ വാദവുമായി ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷൻ കുല്‍ദീപ് സിങ് റാത്തോര്‍ രംഗത്തെത്തുകയും ചെയ്തു.
2020-ലാണ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 20-ലധികം നേതാക്കളുമായി ബിജെപിയിലേക്ക് പോയത്. മധ്യപ്രദേശിൽ ജോഡോ യാത്രക്കിടെ ജ്യോതിരാദിത്യ സിന്ധ്യയേയും അനുയായികളേയും രൂക്ഷമായി രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തു. 'നമ്മളെ, കോണ്‍ഗ്രസിനെയാണ് മധ്യപ്രദേശിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. അവര്‍ നമ്മളെ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുകയും ചെയ്തു. പക്ഷെ, നമ്മളില്‍തന്നെയുള്ളവര്‍ നമ്മെ ചതിച്ചു. ബിജെപി കോടികള്‍ വാഗ്ദാനം ചെയ്തപ്പോള്‍ 20-25 അഴിമതിക്കാരായ എംഎൽഎമാർ മറുകണ്ടം ചാടി. സര്‍ക്കാര്‍ രൂപീകരിച്ചു. സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിച്ചു. എന്നാല്‍ അവര്‍ക്കുള്ള മറുപടി ഒരുനാള്‍ ഇവിടത്തെ ജനങ്ങള്‍തന്നെ നല്‍കും. അതിനായി, അവരെ ഒരുമിപ്പിക്കാനായി, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനായി മാത്രമാണ് ഈ യാത്ര' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. രാഹുലിന്‍റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മധ്യപ്രദേശിലെ ജോഡോ യാത്രയില്‍ അണിചേര്‍ന്നു. രാഹുലും പ്രിയങ്കയും തോളോടുതോള്‍ ചേര്‍ന്നു നടക്കുന്ന ചിത്രം കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മധ്യപ്രദേശില്‍നിന്ന് രാജസ്ഥാനിലേക്കാണ് ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്നത്.